തിരുവനന്തപുരം: സ്കൂൾസമയമാറ്റം സർക്കാറിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 37 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. ഒരു വിഭാഗത്തിന് മാത്രമായി സൗകര്യം ചെയ്ത് കൊടുക്കാനാവില്ല. സമയമാറ്റം കൊണ്ട് പ്രശ്നമുണ്ടാവുന്നവർ അവരുടെ സമയം ക്രമീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സർക്കാറിനെ വിരട്ടാൻ നോക്കേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്കൂൾ സമയമാറ്റം മുസ്ലിം സമുദായത്തിന്റെ മദ്റസ വിദ്യാഭ്യാസ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്തിമ വിജയം നേടുംവരെ പോരാടുമെന്നും സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചിച്ച് ഉത്തമ തീരുമാനമെടുക്കണമെന്നും സമരപ്രഖ്യാപനം നടത്തിയ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാർ മതസംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടില്ല. മുസ്ലിംകൾക്ക് മതവിദ്യാഭ്യാസം നിർബന്ധമാണ്. മദ്റസ സമയത്തിൽ ഒന്നും കുറക്കാൻ കഴിയില്ല. ഈ പഠനസമയത്തെ ബാധിക്കാത്ത രീതിയിൽതന്നെ സ്കൂൾ സമയം ക്രമീകരിക്കാവുന്നതാണ്. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടയതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.
ആഗസ്റ്റ് അഞ്ചിന് ജില്ലാ കലക്ടറേറ്റുകൾക്കു മുന്നിൽ ധർണ നടത്തും. പരിഹാരമായില്ലെങ്കിൽ സെപ്റ്റംബർ 30ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. സമരങ്ങൾക്ക് മുന്നോടിയായി ജൂലൈ 20നുമുമ്പ് ജില്ല കൺവെൻഷനുകളും 25നുമുമ്പ് റേഞ്ച് തല കൺവെൻഷനുകളും പൂർത്തിയാക്കും. സെപ്റ്റംബർ 30നുമുമ്പ് മഹല്ല്തല കൺവെൻഷനുകൾ ചേരുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.
പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.