പോഷകഗുണമില്ല; സമ്പുഷ്ടീകരിച്ച അരി വിതരണം നിർത്തി

പാലക്കാട്: പൊതുവിതരണ സംവിധാനം വഴി സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരിയുടെ വിതരണം കേന്ദ്രസർക്കാർ നിർത്തി. ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടത്തിയ പഠനത്തിൽ സമ്പുഷ്ടീകരിച്ച അരി കൂടുതൽ കാലം സൂക്ഷിച്ചുവെക്കുമ്പോൾ പോഷകഗുണം കുറയുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം നിർത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകിയത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കസ്റ്റം മിൽഡ് അരിയുടെ (സി.എം.ആർ) സമ്പുഷ്ടീകരണവും സപ്ലൈകോ നിർത്തി.

നിലവിൽ മില്ലുകളിലും എൻ.എഫ്.എസ്.എ ഡിപ്പോകളിലും സ്റ്റോക്കുള്ള സമ്പുഷ്ടീകരിച്ച അരിയും സമ്പുഷ്ടീകരിക്കാത്ത അരിയും വെവ്വേറെ സുക്ഷിക്കാനാണ് നിർദേശം. രാജ്യത്തെ പൊതുവിതരണ സംവിധാനം വഴിയും അംഗൻവാടികളിലേക്കും സ്കൂളുകളിലേക്കും ക്ഷേമപദ്ധതികളിലേക്കും ഈ അരിയാണ് വിതരണം ചെയ്യുന്നത്.

പോഷകാഹാരക്കുറവിനെ തുടർന്ന് രാജ്യത്തും സംസ്ഥാനത്തും ഉയർന്ന അളവിൽ ഉണ്ടാവുന്ന വിളർച്ച തടയുന്നതിനായാണ് കേന്ദ്രസർക്കാർ പൊതുവിതരണ സംവിധാനത്തിലൂടെ സമ്പുഷ്ടീകരിച്ച അരി വിതരണം ആരംഭിച്ചത്. 2019ൽ മൂന്ന് വർഷത്തേക്ക് പൊതുവിതരണ സംവിധാനത്തിന് കീഴിൽ അരിയുടെ സമ്പുഷ്ടീകരണവും വിതരണവും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 2022ൽ ഈ സംരംഭം വിപുലീകരിച്ചു. 2024 മാർച്ച് മുതൽ രാജ്യത്ത് എല്ലായിടത്തും സമ്പുഷ്ടീകരിച്ച അരിയാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ നൽകുന്നത്. കേരളത്തിൽ വിതരണം ചെയ്യുന്ന മട്ട അരിയിൽ സ്വാഭാവികമായിത്തന്നെ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം നിർത്തിയത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - No nutritional value; Distribution of enriched rice stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.