ഗൂഡല്ലൂർ: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന. ഇതിന്‍റെ ഭാഗമായി കേരളത്തിൽ നിന്നും എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കുകയും അനുബന്ധ രോഗങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം വൈറസ് ബാധയെ സംബന്ധിച്ച ലഘുലേഖകളും വിവിധ നിർദേശങ്ങളും നൽകുന്നുണ്ട്.
അതേ സമയം നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. 11.30 ന് കോഴിക്കോട് കലക്ട്രേറ്റിൽ അടിയന്തര യോഗം ചേരും. ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എം.എല്‍.എയും രംഗത്ത് എത്തിയിരുന്നു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട്ട് എത്തിയിരുന്നു.
അതേസമയം നിപയില്‍ സമ്പര്‍ക്കപ്പട്ടികയിലുള മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യ വകുപ്പിന് ആശ്വാസകരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള നാല് പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.