തൃശൂർ: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിൽ സർക്കാർ മുൻഗണനക്രമം പാലിക്കുന്നില്ല. സർവേ നടത്തി ഭൂമിവില നിശ്ചയിച്ച് പുനരധിവാസം ഉറപ്പാക്കി ഭൂമി ഏറ്റെടുക്കുകയാണ് വേണ്ടത്. പകരം ആദ്യം ഭൂമി ഏറ്റെടുക്കുകയും പിന്നീട് വില നിശ്ചയിക്കാതെ പാതയോരവാസികളെ കബളിപ്പിക്കുകയാണ് സർക്കാർ. ഇതോടെ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേനമ്പറുകളുമായി 3എ വിജ്ഞാപനത്തിന് പിന്നാലെ 3ഡി വിജ്ഞാപനം ഇറക്കി കേന്ദ്രസർക്കാറിന് ഭൂമി ഏറ്റെടുത്ത് നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിനിടയിൽ വില നിർണയത്തിനുള്ള 3ജി വിജ്ഞാപനം നിലച്ചിരിക്കുകയാണ്. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയിൽ എത്താത്തതാണ് ഇതിന് കാരണം.
45 മീറ്ററിൽ പാത വികസിപ്പിക്കുന്നതിന് 2013ലെ ഭൂമി ഏറ്റെടുക്കൽ ആക്ടിന് പകരം 1956ലെ എൻ.എച്ച് ആക്ട് അനുസരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ വ്യക്തമാക്കി 3എ വിജ്ഞാപനമാണ് ആദ്യം ഇറക്കുന്നത്. പിന്നാലെ ഉടമകൾക്ക് വിയോജിക്കാൻ 21 ദിവസത്തെ സമയം നൽകണം. പരാതികൾ കേൾക്കാൻ ഹിയറിങ് നടത്തണം. ഇതിനു ശേഷം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകേണ്ടതുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ ഭൂമിയുടെ വില നിശ്ചയിക്കുന്ന 3ജി വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. എന്നാൽ വിലേപാലും നിശ്ചയിക്കാതെ 3ഡി വിജ്ഞാപനം ഇറക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം കളിയക്കാവിള മുതൽ കാസർകോട് തലപ്പാടി വരെ ദേശീയപാത 66ൽ ഒമ്പതുജില്ലകളിലായി 4000 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 3ജി ഇല്ലാതെ 3ഡി ഇറക്കിയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമി വിട്ടുകൊടുത്തതിന് പന്നാലെ പ്രഖാപിച്ച തുച്ഛമായ നഷ്ടപരിഹാരം വാങ്ങാൻ അതുകൊണ്ടുതന്നെ മടിക്കുകയാണ് മൂന്നുജില്ലകളിലെയും പാതയോരവാസികൾ. മറ്റു ജില്ലകളിലും സമാന നടപടികളാണ് പുരോഗമിക്കുന്നത്. ഭൂമിക്ക് നഷ്ടപരിഹാരം അടക്കം കിലോമീറ്ററിന് ആറുകോടിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ ദേശീയതലത്തിൽ നൽകുന്ന 65 ലക്ഷമേ നൽകാനാവൂ എന്ന നിലപാടാണ് കേന്ദ്രസർക്കാറിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.