തളിപ്പറമ്പ്: സ്ഥാനാർഥിയെ കണ്ടെത്തി പ്രചാരണം തുടങ്ങിയപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് മനസ്സിലായത്. ഇതേത്തുടർന്ന് ആന്തൂർ നഗരസഭ ആറാം വാർഡിൽ ഇടതുസ്ഥാനാർഥിയെ മാറ്റി.
ബക്കളം വാർഡിലാണ് പ്രവാസിയും വ്യവസായ പ്രമുഖനുമായ ജബ്ബാർ ഇബ്രാഹിമിനെ സി.പി.എം സ്ഥാനാർഥിയായി തീരുമാനിച്ചത്. തീരുമാനം വന്നയുടൻ സ്ഥാനാർഥിയുടെ ഫോട്ടോയടക്കംവെച്ച് സമൂഹമാധ്യമങ്ങളിൽ കാർഡ് അടിച്ച് പ്രചാരണവും തുടങ്ങിയിരുന്നു. നിരവധിയാളുകൾ ഇത് ഷെയർ ചെയ്തിരുന്നു. അതിനിടയിൽ സി.പി.എം വ്യാഴാഴ്ച സ്ഥാനാർഥികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടെയാണ് വോട്ടർ പട്ടികയിൽ ജബ്ബാർ ഇബ്രാഹിമിന്റെ പേരില്ലെന്ന് മനസ്സിലായത്. ഉടൻ സി.പി.എം നേതാക്കൾ ഇടപെടുകയും ടി.വി. പ്രേമരാജനെ വാർഡിൽ സ്ഥാനാർഥിയായി നിശ്ചയിക്കുകയും ചെയ്തു. സർക്കാർ സർവിസിൽനിന്ന് വിരമിച്ച പ്രേമരാജൻ തളിപ്പറമ്പ് സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ സെക്രട്ടറിയാണ് നിലവിൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജബ്ബാർ ഇബ്രാഹിം വോട്ട് ചെയ്തിരുന്നു. അതിനാൽ പട്ടികയിൽ പേരുണ്ടാകുമെന്നായിരുന്നു കരുതിയത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.