ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ വ്യവസായി സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോട്ടിലാണ് റോയിക്ക് അന്ത്യവിശ്രമമൊരുക്കുന്നത്. റോയിയുടെ ആഗ്രമനുസരിച്ചാണ് ഇവിടെ അന്ത്യവിശ്രമമൊരുക്കുന്നത്.
കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷക്ക് ശേഷം രണ്ടരക്കാണ് സംസ്ക്കാരം. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ ഇവിടെ പൊതുദര്‍ശനം നടത്തും.
ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ഇന്നലെ ബംഗളൂരുവിലെത്തി. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
റോയി വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണ് റോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നിറയൊഴിക്കാന്‍ ഉപയോഗിച്ച തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നതായും സൂചനയുണ്ട്.
റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥര്‍ റോയിയുടെ ഓഫീസിലെത്തിയത് ഉച്ചക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി.
മൂന്നുമണിയോടെ തന്റെ കാബിനിലെ ഫയലുകൾ എടുത്തു വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോകുകയായിരുന്നു. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ കേട്ടത് വെടിയൊച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.