തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ ഗവർണർ രജേന്ദ്ര വിശ്വനാഥ് അർലേക്കർ ബുധനാഴ്ച ഒപ്പുവെച്ചു. കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ശക്തമായ എതിർപ്പുകൾക്കിടെയാണ് സർക്കാർ നിയമന നടപടികളുമായി മുന്നോട്ടുപോയത്.
കഴിഞ്ഞ മാസം ജില്ലാ ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ച എറണാകുളം സ്വദേശിയാണ് ശേഷാദ്രിനാഥൻ. ഇദ്ദേഹത്തിന് സംഘ്പരിവാറുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസിലെ ഒരു വിഭാഗം നിയമനത്തെ പരസ്യമായി എതിർത്തത്. ശേഷാദ്രിനാഥന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളിൽ സംഘ്പരിവാർ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നതായും സർക്കാർ ശുപാർശക്ക് പിന്നാലെ ഈ പോസ്റ്റുകൾ അപ്രത്യക്ഷമായതായും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ആരോപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഹൈക്കമാൻഡിനും നിയാസ് കത്ത് നൽകിയിരുന്നു. കൂടാതെ, ആഭ്യന്തരമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ മന്ത്രി സണ്ണി ജോസഫിനെയും കണ്ട് ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്‍റെ വാദങ്ങൾ അവഗണിച്ച് സർക്കാർ നിയമനവുമായി മുന്നോട്ടുപോവുകയായിരുന്നു.
ജുഡീഷ്യൽ രംഗത്ത് വിപുലമായ സേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് ശേഷാദ്രിനാഥൻ. ഇരിങ്ങാലക്കുട കുടുംബ കോടതി, കവരത്തി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, എറണാകുളം സി.ബി.ഐ കോടതി എന്നിവിടങ്ങളിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള കോഓപറേറ്റീവ് ട്രൈബ്യൂണൽ ജില്ലാ ജഡ്ജി, എറണാകുളം-തിരുവനന്തപുരം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ അഡീഷണൽ ആൻഡ് സെഷൻസ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായും ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.