തിരുവനന്തപുരം: കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്. പരസ്‌പരം വിദ്വേഷം പകര്‍ത്തുന്നവിധമുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ് സൃഷ്‌ടിക്കുന്നതിന് ഇടയാക്കുന്നതാണെന്നും ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കുമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് സമൂഹത്തില്‍ ധ്രുവീകരണം സൃഷ്‌ടിക്കുകയും അതിന് രാഷ്‌ട്രീയത്തെ ആയുധമാക്കി മാറ്റുകയും ചെയ്യുന്ന, രാജ്യത്ത് അരങ്ങേറുന്ന ആപല്‍കരമായ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന് അതിന് പ്രതികരണമെന്ന നിലയില്‍ മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണം. രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിക്കുകയും വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍ അതില്‍ നിന്നും വിമുക്തമായി നിന്ന സംസ്ഥാനമായിരുന്നു കേരളം. കഴിഞ്ഞ പത്ത് വര്‍ഷമായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാന്‍ എൽ.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ സാംസ്‌കാരിക കേരളം ഒന്നിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.