മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം കുന്നുമ്മലിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു - മുസ്തഫ അബൂബക്കർ
മലപ്പുറം: സംസ്ഥാനമാകെ അലയടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ ചരിത്രനേട്ടം കുറിച്ച് മുസ്‍ലിം ലീഗ്. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമുള്ള വിജയമാണ് ലീഗ് നേടിയത്. അസംബ്ലി തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുനിലയിലേക്കാണ് പാർട്ടി എത്തിയിരിക്കുന്നത്. ഏറ്റവും സ്ട്രൈക്ക് റൈറ്റുള്ള പാർട്ടിയെന്ന് തെളിയിക്കുന്ന മിന്നും പ്രകടനമാണ് ലീഗ് കാഴ്ചവെച്ചത്.
ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആവർത്തനമാണ് ലീഗ് മണ്ഡലങ്ങളിൽ ഉണ്ടായത്. മത്സരിച്ച 27 സീറ്റുകളിൽ 22ലും ഉജ്വല വിജയം നേടിയ ലീഗ് മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മുഴുവൻ സീറ്റുകളും തൂത്തുവാരി. ഇതിനു മുമ്പ് 2011ൽ നേടിയ 20 സീറ്റുകളാണ് നിയമസഭയിലെ ലീഗിന്റെ ഏറ്റവും ഉയർന്ന സീറ്റുനില. പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെതിരെ നേടിയ അട്ടിമറിവിജയത്തിലൂടെ ലീഗിന്റെ ആദ്യ വനിത എം.എൽ.എയായി യൂത്ത്‍ ലീഗ് നേതാവ് ഫാത്തിമ തഹ്‍ലിയ മാറി.
2021ൽ നഷ്ടമായ കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി സീറ്റുകൾ തിരിച്ചുപിടിച്ച ലീഗിന് കളമശ്ശേരിയിലെ വിജയത്തിലൂടെ തെക്കൻ കേരളത്തിൽ വീണ്ടും സാന്നിധ്യമറിയിക്കാൻ സാധിച്ചു. രണ്ട് തവണ ഇടത്തോട്ടുചാഞ്ഞ താനൂർ മണ്ഡലം തിരിച്ചുപിടിച്ച ലീഗ്, താനൂരിൽനിന്ന് കൂടുമാറി മത്സരിച്ച മന്ത്രി വി. അബ്ദുറഹിമാനെ തിരൂരിൽ അടിയറവ് പറയിപ്പിക്കുകയും ചെയ്തു. ലീഗിന്റെ ബദ്ധവൈരിയായ മുൻ മന്ത്രി കെ.ടി. ജലീലിന്റെ തവനൂരിലെ പരാജയം, 2006ലെ കുറ്റിപ്പുറത്തെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തോൽവിക്കുള്ള മധുരപ്രതികാരമായി. 2011 മുതൽ പി.ടി.എ. റഹീം കുത്തകയാക്കിവെച്ച കുന്ദമംഗലത്ത് എം.എ. റസാഖ് മാസ്റ്ററിലൂടെ വൻ തിരിച്ചുവരവ് നടത്തിയ ലീഗിന് ക്രൈസ്തവ വോട്ടുകൾ നിർണായകമായ തിരുവമ്പാടി ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ ആറു മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയം നേടാനായി.
മഞ്ചേശ്വരത്ത് ബി.ജെ.പി ചേർത്ത കള്ളവോട്ടുകൾ എസ്.ഐ.ആറിലൂടെ നീക്കുന്നതിൽ വിജയിച്ചതാണ് ലീഗ് സ്ഥാനാർഥി എ.കെ.എം. അഷ്റഫിന്റെ ഭൂരിപക്ഷം ഉയർത്തിയത്. കാസർകോട്ടും ലീഗിന്റെ ഭൂരിപക്ഷം പതിനായിരത്തോളം വർധിച്ചു. അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ സീറ്റുകളിൽ ചുരുങ്ങിയ വോട്ടുകൾക്കാണ് പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടത്. പുനലൂരിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടെങ്കിലും എതിരാളികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാനായത് നേട്ടമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മലപ്പുറത്ത് മത്സരിച്ച ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.