ഭൂമി കൈയേറ്റം: എസ്. രാജേന്ദ്രൻ എം.എൽ.എ കുരുക്കിൽ

തൊടുപുഴ: മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ആരോപണ വിധേയനായ ദേവികുളത്തെ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രനെതിരായ കുരുക്ക് മുറുകുന്നു. രാജേന്ദ്രേൻറത് പട്ടയഭൂമിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ കൈയേറ്റ മാഫിയയുടെ ആളാണെന്ന് തുറന്നടിച്ച് വി.എസ്. അച്യുതാനന്ദൻ രംഗത്തെത്തിയതോടെ സംശയം കൂടുതൽ ബലപ്പെടുകയാണ്.

വൈദ്യുതി ബോർഡിെൻറ ഭൂമി കൈയേറിയാണ് രാജേന്ദ്രൻ വീടുവെച്ചതെന്ന ആരോപണം നേരേത്തയുണ്ട്. തിങ്കളാഴ്ച മൂന്നാർ സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ആവർത്തിച്ചു. എന്നാൽ, താൻ താമസിക്കുന്നത് പട്ടയ ഭൂമിയിലാണെന്നും 2000-2003 കാലത്ത് അന്ന് എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് എ.കെ. മണി അധ്യക്ഷനായ ഭൂമിപതിവ് കമ്മിറ്റിയാണ് യോഗം ചേർന്ന് പട്ടയം നൽകിയത് എന്നുമായിരുന്നു രാജേന്ദ്രെൻറ വാദം. 

എന്നാൽ, ഇൗ കാലയളവിൽ ഭൂമിപതിവ് കമ്മിറ്റി ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നാണ് ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ഒാഫിസിലെ രേഖകൾ വ്യക്തമാക്കുന്നത്. അന്ന് എം.എൽ.എ അല്ലാതിരുന്ന രാജേന്ദ്രൻ സ്വന്തമായി കിടപ്പാടമില്ലെന്നുകാണിച്ച് പട്ടയത്തിന് അപേക്ഷ നൽകിയെന്നും മാനുഷിക പരിഗണനവെച്ച് കമ്മിറ്റി യോഗം ചേരാതെ പട്ടയം നൽകാൻ തീരുമാനിച്ചെന്നും എ.കെ. മണി ‘മാധ്യമ’ത്തോട് പറഞ്ഞു.

എന്നാൽ, അന്ന് പട്ടയം ലഭിച്ച ഭൂമിതന്നെയാണോ ഇപ്പോൾ രാജേന്ദ്രെൻറ കൈവശമുള്ളത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മണി പറയുന്നു. രാജേന്ദ്രെൻറ കൈവശമുള്ള ഭൂമി സംബന്ധിച്ച കേസിൽ 1992ൽ ദേവികുളം മുൻസിഫ് കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി വിധി പറഞ്ഞിരുന്നതായി കേസിൽ ബോർഡിനുവേണ്ടി ഹാജരായ യു.ഡി.എഫ് ജില്ല ചെയർമാൻ കൂടിയായ അഭിഭാഷകൻ എസ്. അശോകൻ പറയുന്നു. ഇൗ സാഹചര്യത്തിൽ രാജേന്ദ്രന് പട്ടയം ലഭിച്ചെന്നു പറയുന്നതിൽ ദുരൂഹതയുള്ളതായാണ് ആരോപണം.

Tags:    
News Summary - munnar land scam cpm mla s rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.