കൊളത്തൂർ: ക്വാറൻറീൻ ജീവിതം ഇത്രമാത്രം ഇഷ്ടപ്പെടുന്നവരായി മുഹ്സിനെ പോലെ അധികമാരുമുണ്ടാകില്ല. അത്രവലിയ കഷ്ടപ്പാടിൽനിന്നാണ് ഈ യുവാവ് കഴിഞ്ഞദിവസം നാടണഞ്ഞത്. ഒട്ടകങ്ങൾക്ക് വെള്ളം നൽകിയും ആടുകളെ മേയ്ച്ചും പുറംലോകവുമായി ബന്ധമില്ലാതെ ഒരുവർഷത്തോളം കുവൈത്തിലെ മരുഭൂമിയിൽ കഴിഞ്ഞ കുറുവ മിനാർകുഴി സ്വദേശി മുഹമ്മദ് മുഹ്സിനാണ് കഴിഞ്ഞദിവസം നാട്ടിലെത്തി ക്വാറൻറീനിൽ പ്രവേശിച്ചത്. വീടിന് സമീപത്തെ ക്വാറൻറീൻ കേന്ദ്രം തനിക്ക് ‘സ്വർഗ’മാണെന്ന് മുഹ്സിൻ പറയുന്നു.
ഒരുവർഷം മുമ്പാണ് ഏറെ പ്രതീക്ഷകളുമായി കുവൈത്തിൽ എത്തിയത്. അവിടെ ലഭിച്ചത് വിസയിൽ പറഞ്ഞ ജോലിയായിരുന്നില്ല. അതിന് സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ ആടുകളെ പരിപാലിക്കുന്ന ജോലിയിലേക്ക് മാറ്റി. പിന്നെയുള്ള കഥ മുഹ്സിൻ തന്നെ പറയും: ‘ആടുകൾക്കുള്ള പുല്ല് വെട്ടി കെട്ടുകളാക്കി വെക്കണം. അതു കൊണ്ടുപോകാനുള്ള വാഹനം രാത്രി ഏറെ വൈകിയാണ് എത്തുക. അതു കയറ്റിയയച്ചാലേ ഉറങ്ങാനാകൂ. ആഴ്ചകൾക്കുശേഷം മരുഭൂമിയിലേക്ക് കൊണ്ടുപോയി. അവിടെ അമ്പതിലേറെ ആടുകൾ. അവയെ പരിപാലിക്കാൻ കൂടെ ഒരാൾ മാത്രം. കിടന്നുറങ്ങാൻ ഷീറ്റുകൊണ്ടു മറച്ച മുറി. വിശ്രമമില്ലാതെ കത്തുന്ന ചൂടിൽ ജോലി ചെയ്യുന്നതിനിടെ നാട്ടിലേക്ക് മടങ്ങാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാസ്പോർട്ടിെൻറ പകർപ്പുപോലും നഷ്ടപ്പെട്ടു. അതുമൂലമുള്ള സാങ്കേതിക പ്രശ്നങ്ങൾ വേറെയും. മാതാവിനു് സുഖമില്ലെന്ന വിവരമറിയിച്ചിട്ടും മടങ്ങാനായില്ല’.
ഒടുവിൽ നാട്ടുകാരനായ ഇസ്ഹാഖുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കെ.എം.സി.സി പ്രവർത്തകർ ഇടപെട്ടതാണ് രക്ഷയായതെന്ന് മുഹ്സിൻ പറയുന്നു. മുജീബ് മൂടാൽ, സലാഹുദ്ദീൻ പട്ടിക്കാട്, ഷുക്കൂർ എടയാറ്റൂർ, റാഫി ആലിക്കൽ, ആബിദ് തങ്ങൾ, റസാഖ് അയ്യൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാസ്പോർട്ട് വിട്ടുകിട്ടാനും എംബസിയുമായി ബന്ധപ്പെട്ട് യാത്രാനടപടികൾ പൂർത്തിയാക്കാനും ഇടപെടലുകൾ ഉണ്ടായത്. ഇവരുടെ സഹായത്തോടെ വന്ദേഭാരത് മിഷൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കഴിഞ്ഞദിവസം കുവൈത്തിൽനിന്ന് കൊച്ചിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.