'അരിക്കൊമ്പന് ഒരു ചാക്ക് അരി'; ആനക്ക് വേണ്ടി പണപ്പിരിവ് നടത്തി ഏഴ് ലക്ഷം തട്ടിയതായി ആരോപണം

തൊടുപുഴ: അരിക്കൊമ്പന്‍റെ പേരിൽ വ്യാപക പണപ്പിരിവ് നടത്തി ലക്ഷങ്ങൾ തട്ടിയതായി ആരോപണം. അരിക്കൊമ്പനെ സ്നേഹിക്കുന്നവരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ് തുടങ്ങി പണപ്പിരിവ് നടത്തുകയും ഒടുവിൽ അഡ്മിൻ മുങ്ങുകയും ചെയ്തെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നത്.

അരിക്കൊമ്പൻ ഫാൻസിന്‍റെ പേരിലുള്ള ഫേസ്ബുക് പേജിലാണ് ആരോപണമുയർന്നത്. പിരിവ് നടത്തിയ വാട്സാപ് ഗ്രൂപ്പിലുണ്ടായിരുന്നയാളാണ് ആരോപണമുന്നയിച്ചത്. ആനക്ക് അരിയും പയറും കരിമ്പും വാങ്ങിക്കൊടുക്കാം, ചികിത്സ നൽകാം എന്നും പറഞ്ഞായിരുന്നത്രെ പണം പിരിച്ചത്.

എന്നാൽ, ഗ്രൂപ്പിലെ തുടക്കം മുതലുള്ള മെസേജുകൾ അഡ്മിൻ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുകയായിരുന്നു. പണപ്പിരിവിന്‍റെ വിവരങ്ങൾ ഉൾപ്പെടെയുള്ള മെസേജുകളാണ് ഡിലീറ്റ് ചെയ്തത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലെത്തിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്താനെന്ന പേരിലും പണപ്പിരിവ് നടന്നതായി പറയുന്നു.

അരിക്കൊമ്പൻ വാർത്തകളിൽ നിറഞ്ഞതുമുതൽ ആനയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ഗ്രൂപ്പുകളും പേജുകളും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ആളുകളെ കണ്ടെത്തിയാണ് വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയതെന്നാണ് വിവരം.

അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരികെയെത്തിയതായി വനംവകുപ്പ് അറിയിച്ചു. നേരത്തെ പിടികൂടി തുറന്നുവിട്ട പെരിയാർ കടുവാസങ്കേതത്തിലെ മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്. നാല് ദിവസം മുമ്പാണ് ആന തിരികെ കേരള വനമേഖലയിലേക്ക് കടന്നത്.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പൻ തിരികെയെത്തിയത് ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പിന് ആശ്വാസമായിരിക്കുകയാണ്. മേഘമലയിൽ അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും നിരീക്ഷണത്തിന് സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പെരിയാറിൽ തുറന്നുവിട്ട ആന തമിഴ്നാട്ടിലേക്ക് കടന്നത് കേരള വനംവകുപ്പിനും തലവേദനയായി.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു.

ചിന്നക്കനാലിൽ ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’

കുമളി: അരിക്കൊമ്പനെ പിടികൂടിയ ചിന്നക്കനാലിൽ ആനയുടെ പേരിൽ ചായക്കട ആരംഭിച്ചു. വനംവകുപ്പ് വാച്ചറായിരുന്ന രഘുവാണ് തന്‍റെ ചായക്കടക്ക് ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’ എന്ന് പേര് നൽകിയത്. പൂപ്പാറ ഗാന്ധിനഗറിൽ ദേശീയപാതയോരത്താണ് കട.

അരിക്കൊമ്പനെ സ്നേഹിക്കുന്ന നിരവധി പേർ ചിന്നക്കനാലിലും ശാന്തൻപാറയിലുമുണ്ട്. വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്‍റെ ഫ്ലെക്സുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അണക്കരയിലെ ഓട്ടോ ഡ്രൈവർമാർ അരിക്കൊമ്പൻ ഫാൻസ് എന്ന പേരിൽ ബോർഡ് സ്ഥാപിച്ചിരുന്നു. കാറിലും ബസിലുമടക്കം അരിക്കൊമ്പൻ എന്ന് എഴുതി ചേർത്തതും വാർത്തയായിരുന്നു.

Tags:    
News Summary - money fraud in the name of arikkomban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.