തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ സി.പി.എം നേതാക്കൾ അറസ്റ്റിലാകുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുലിനെതിരെ പെട്ടെന്നുണ്ടായ പരാതിയെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസൻ. അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിച്ചതാണെന്നും സമാന ആരോപണം നേരിട്ട സി.പി.എം എം.എൽ.എമാർ രാജി വെച്ചോ എന്നും ഹസൻ ചോദിച്ചു.
‘അതിജീവിതയുടെ പരാതിയിന്മേൽ നിയമനടപടി എടുക്കാൻ പൊലീസിനും ഗവൺമെന്റിനും അധികാരമുണ്ട്. അവർ അത് ചെയ്തോട്ടെ. ഞങ്ങൾ ആരും ഇടപെടാൻ പോകുന്നില്ല. മൂന്നു മാസം കഴിഞ്ഞ് ഇപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയി പരാതി കൊടുത്തത്. ശബരിമലയിലെ സ്വർണക്കൊള്ളയുടെ പേരിൽ മാർക്സിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. മാർക്സിസ്റ്റ് പാർട്ടിക്ക് ഇത് പ്രതിരോധിക്കാൻ വഴിയില്ലാതായപ്പോൾ അതിജീവിതയെ വിളിച്ചുവരുത്തി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി എഴുതി വാങ്ങി പോലീസ് നടപടികളിലേക്ക് നീങ്ങുകയാണ്’ -ഹസൻ പറഞ്ഞു.
പാലക്കാടും തിരുവനന്തപുരത്തും ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആറിൽ പറയുന്നത്. ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോൾ നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാൽസംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. 2025 മാർച്ച് മുതൽ പീഡിപ്പിച്ചുവെന്നും ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ചും ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാഹുലനെതിരെ കേസെടുത്തിട്ടുള്ളത്.
വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസിൽ പ്രതി ചേർത്തത്. യുവതിക്ക് ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്. ഗുളിക കഴിച്ചുവെന്ന് വിഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.