തിരുവനന്തപുരം: സംസ്ഥാനത്ത് സീപ്ലെയിൻ റൂട്ടുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. 48 റൂട്ടുകളാണ് അനുവദിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യാവൺ എയർ, മെഹ്എയർ, പി.എച്ച്.എൽ, സ്പൈസ് ജെറ്റ് എന്നീ എയർലൈൻ കമ്പനികൾക്കാണ് റൂട്ടുകൾ അനുവദിച്ചത്. ടൂറിസം മേഖലയിൽ ഏറെ ഗുണകമാവുന്ന പദ്ധതിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ കൊച്ചി കായലിൽ നിന്ന് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് സീപ്ലെയിൻ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. ജലാശയങ്ങൾ, ഡാമുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കാനും സീപ്ലെയിൻ ഉപയോഗിക്കാനാവും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ച്ചകൾ കാണാം. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്ന ചെലവ് ഒഴിവാകും. മാട്ടുപ്പെട്ടി, മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.