ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർവേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ അനധികൃതമായി കൈയേറി നികത്തിയെന്ന ആരോപണം ശരിവെക്കുന്ന റിപ്പോർട്ട് പുറത്ത്. നേരേത്ത ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ആലപ്പുഴ കലക്ടറേറ്റിൽനിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാൽ, വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് പുറത്തുവന്നത്. 2011ൽ ഡിസംബർ മൂന്നിനാണ് കുട്ടനാട് തഹസിൽദാർ ചന്ദ്രശേഖരൻ നായർ റിപ്പോർട്ട് തയാറാക്കി കലക്ടർ, ആർ.ഡി.ഒ എന്നിവർക്ക് കൈമാറിയത്. പക്ഷേ ഇത് കലക്ടറേറ്റിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
മാർത്താണ്ഡം കായലിൽ പുറമ്പോക്ക് വഴിയും സർക്കാർ മിച്ചഭൂമിയും അനധികൃതമായി നികത്തിയെന്നും ഇതിന് നേതൃത്വം നൽകിയത് വാട്ടർ വേൾഡ് ടൂറിസം കമ്പനിയാണെന്നും തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. മിച്ചഭൂമി 12 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്തുവെന്ന് വ്യക്തമാണ്. ചട്ടവിരുദ്ധമായി ഭൂമി കൈമാറ്റം നടന്നതിനാൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണമെന്ന് തഹസിൽദാർ ശിപാർശ ചെയ്യുന്നു.
മാർത്താണ്ഡം കായലിൽ ഒരേക്കർ വീതമാണ് സർക്കാർ ഭൂരഹിത കർഷക തൊഴിലാളികൾക്ക് പതിച്ച് നൽകിയത്. താമസിക്കുന്നതിനായി ഇതിൽ അഞ്ച് സെൻറ് സ്ഥലം പുറംബണ്ടിൽ നൽകി. കായലിെൻറ അരികിലും ഉള്ളിലുമായി രണ്ട് നിരകളിലുള്ള ഹൗസ്പ്ലോട്ടുകൾക്കിടയിൽ ഒന്നര മീറ്റർ വീതിയിൽ പുറേമ്പാക്ക് വഴിയുണ്ട്. ആകെ 33.5 മീറ്റർ നീളമുള്ള ഭൂമി റവന്യൂ രേഖകൾ പ്രകാരം പുരയിടമാണെങ്കിലും ഇതിൽ 23 മീറ്ററും ശിഥിലമായാണ് കിടക്കുന്നത്. വൻകിട റിസോർട്ടുകാർ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതോടെ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് നൽകിയ ഭൂമി അന്യാധീനപ്പെട്ടു. മൂന്നാർ ദൗത്യത്തിെൻറ മാതൃകയിൽ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
കായൽ കൈയേറ്റം സംബന്ധിച്ച് തോമസ്ചാണ്ടി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമാണ് യാഥാർഥ്യമെന്ന് വെളിപ്പെടുത്തുന്നതാണ് ഇൗ റിപ്പോർട്ട്. താൻ ഒരു തുണ്ട് ഭൂമിയെങ്കിലും കൈയേറിയെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനവും എം.എൽ.എസ്ഥാനവും രാജിവെക്കുമെന്നാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.