തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിക്കാൻ വിസമ്മതിച്ച് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വെള്ളാപ്പള്ളിയെ സന്ദർശിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ‘എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ’ എന്ന് മാത്രം മറുപടി നൽകി മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു
മന്ത്രി വെള്ളാപ്പള്ളിയെ സന്ദർശിച്ചത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾക്കിടയിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുൻകാലങ്ങളിൽ വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ, ഈ സന്ദർശനം തികച്ചും അനുചിതമായിരുന്നു എന്നാണ് പലരും ചൂണ്ടി കാട്ടിയത്.
കഴിഞ്ഞ ദിവസമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബിന്ദു കൃഷ്ണ സന്ദർശിച്ചത്. ഇതിന്റെ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും, അദ്ദേഹം മന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഔദ്യോഗിക പേജിലും അല്ലാതെയും നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ് മന്ത്രിയുടെ ഈ സന്ദർശനം എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പരാമർശങ്ങൾ നടത്തിയ വ്യക്തിയായി അറിയപ്പെടുന്ന വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെ കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയതെന്നും, ബിന്ദു കൃഷ്ണ അത് മറക്കരുതെന്നും ചിലർ ഓർമ്മിപ്പിച്ചു.
തങ്ങളെ വിജയിപ്പിച്ച ജനങ്ങളെയും പാർട്ടിയുടെ രാഷ്ട്രീയത്തെയും പരിഹസിക്കുന്നതിന് തുല്യമാണ് ഈ സന്ദർശനമെന്നും, സമുദായ നേതാക്കളുടെ അനുഗ്രഹം തേടലല്ല ജനപ്രതിനിധികളുടെ കടമയെന്നും വിമർശകർ തുറന്നടിച്ചു. തൃപ്തികരമായ മറുപടി നൽകാതെ ക്ഷീരദിനാശംസകൾ നേർന്ന് മടങ്ങിയത് ശരിയായ നടപടിയല്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.