സ്ഥലപരിശോധന ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കാൻ;കരുതൽ മേഖല നിശ്ചയിക്കാനല്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം/കോഴിക്കോട്: കരുതൽ മേഖല നിശ്ചയിക്കാനല്ല, കരുതൽ മേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണ് ഫീൽഡ് സർവേ നടത്തുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ നടപ്പാക്കൽ വിദഗ്ധ സമിതി അവലോകനം ചെയ്യും.

യോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ബുധനാഴ്ച തീരുമാനിക്കുമെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഇത്രയും ആളുകൾ താമസിക്കുന്ന സ്ഥലമാണ് ഇവിടം’ എന്ന് കോടതിയിൽ സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു പ്രദേശത്തെ ജനസംഖ്യ, കച്ചവട സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന് സർവേ പോലും ആവശ്യമില്ല. ജനവാസമേഖലയെ ഒഴിവാക്കാനുള്ള കണക്കുകൾ സാറ്റലൈറ്റ് സർവേ നടത്തി ബോധിപ്പിക്കണമെന്നാണ് കോടതി പറഞ്ഞത്.

ഇക്കാര്യം ഫോറസ്റ്റ് വിഭാഗം അന്വേഷിച്ചാൽ ശരിയാവില്ല എന്ന് വന്നപ്പോഴാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. 115 വില്ലേജുകളിലായി 85 പഞ്ചായത്തുകളിൽ നിശ്ചിത പ്രദേശങ്ങൾ കരുതൽ മേഖല ആയി നിശ്ചയിച്ചാൽ ഇത്രയധികം ആളുകളെ ബാധിക്കുമെന്നാണ് സംസ്ഥാനം കോടതിയിൽ സ്ഥാപിക്കുക. ഒരാളുടെ പേര് അതിൽ ഉൾപ്പെടുന്നുവെന്ന് കണ്ടാൽ അതിൽ ആശങ്കപ്പെടേണ്ട. ഒരു കിലോമീറ്റർ എന്ന് നിശ്ചയിച്ചത് പ്രായോഗികമാണോ അല്ലയോ എന്നാണ് കോടതിയിലുള്ള കേസിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുതൽമേഖല വിഷയത്തില്‍ ചില എന്‍.ജി.ഒകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. വന്യജീവിസങ്കേതം ആവശ്യമോയെന്നുവരെ ചര്‍ച്ചചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളൊന്നുമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. കരുതൽമേഖല വിഷയത്തില്‍ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയില്‍ കക്ഷിചേരാന്‍ ജനുവരി അഞ്ചിന് അപേക്ഷ നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരിട്ടുള്ള സ്ഥലപരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചിട്ടില്ലെങ്കിലും പൂർണ വിവരങ്ങൾ ശേഖരിച്ച് ജനസാന്ദ്രതയും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ ഉദ്യമമെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ഇപ്രകാരം കോടതി നിശ്ചയിച്ച കരുതൽ മേഖല ജനവാസമേഖലയാണെന്ന് തെളിയിക്കാൻ മറ്റു മാർഗമില്ല. സുപ്രീംകോടതി നിശ്ചയിച്ച സ്ഥലങ്ങൾ കരുതൽ മേഖല അല്ലാതാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചു.

Tags:    
News Summary - Minister A. K. Saseendran on bufferzone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.