മെഡിക്കൽ ഇൻഫ്രാസ്​ട്രെക്​ചർ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: ഹരിപ്പാട്ട്  സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് നടപ്പാക്കുന്നതിന്, കമ്പനിയുടെ ഓഹരി വിഹിതം 40 കോടിയില്‍ നിന്ന് 80 കോടി രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് 2015 ഡിസംബറില്‍ എടുത്ത തീരുമാനം റദ്ദാക്കും. മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തി​േൻറതാണ്​ തീരുമാനം

മറ്റ്​ പ്രധാനതീരുമാനങ്ങൾ

നിയമനങ്ങള്‍; മാറ്റങ്ങള്‍

ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്‍. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന സഞ്ജീവ് കൗശികിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍റെ സി.എം.ഡിയായി നിയമിക്കാന്‍ തീരൂമാനിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡിയുടെ അധിക ചുമതല അദ്ദേഹം വഹിക്കും. കെ.എസ്.ഇ.ബി സി.എം.ഡി. ഡോ. കെ. ഇളങ്കോവനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. 

പൊതുഭരണ പ്രിന്‍സിപ്പില്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് ഊര്‍ജ്ജ വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ധനകാര്യ (എക്പെന്‍ഡിച്ചര്‍) സെക്രട്ടറി ഷര്‍മിള മേരി ജോസഫ് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും വഹിക്കും. ലോട്ടറി ഡയറക്ടര്‍ എസ്. ഷാനവാസിനെ നോര്‍ക്ക സി.ഇ.ഒ-യുടെ അധിക ചുമതല നല്‍കും. അസാപ് സി.ഇ.ഒ ഡോ. സജിത് ബാബുവിനെ സഹകരണ രജിസ്ട്രാറുടെ അധിക ചുമതല നല്‍കും.കെ.എസ്.ഇ.ബി. ഡയറക്ടര്‍ (ഫിനാന്‍സ്) എന്‍.എസ്. പിളളയെ ബോര്‍ഡിന്‍റെ സി.എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. 


ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നല്‍കാന്‍ തീരുമാനിച്ചു. ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന അഡ്വ.കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. രാമചന്ദ്രന്‍ നായര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീര്‍ക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കും. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. 

അഞ്ച് പുതിയ റവന്യൂ ഡിവിഷന്‍

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്,  തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ വടകര,  കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ്,  കാസര്‍ഗോഡ്  എന്നിവിടങ്ങളില്‍ പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. വിശാലകൊച്ചി വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുളള ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. 

സപ്ലൈകോയില്‍ 313 തസ്തികകള്‍


ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സപ്ലൈകോയില്‍ 313 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 42 തസ്തികകള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കും. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന് ദേശീയ പിന്നോക്ക ധനകാര്യവികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ ഗ്യാരന്‍റി അനുവദിക്കാന്‍ തീരുമാനിച്ചു. പോലീസ് സേനയില്‍ ഇന്‍സ്പെക്റായി നിയമിതനായ ദേശീയ നീന്തല്‍ താരം സജന്‍ പ്രകാശിന് 2020-ലെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനുളള പരിശീലനത്തിന് നിലവിലുളള ചട്ടങ്ങളില്‍ ഇളവ് നല്‍കി ശൂന്യവേതന അവധി നല്‍കാന്‍ തീരുമാനിച്ചു.വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ 5 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ അധ്യാപകരുടെ 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

ഏകോപിത തദ്ദേശസ്വയംഭരണ വകുപ്പ്

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സര്‍വ്വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ അജിത് കുമാറിന് അധിക ചുമതല നല്‍കി ഏകോപിത വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതില്‍ സി.എ.ജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍റെ കാലാവധി ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്‍റെ കാലാവധി ആറു മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. 

ദുരിതാശ്വാസം അപേക്ഷകന്‍റെ അക്കൗണ്ടിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന പണം ട്രഷറിയില്‍നിന്ന് അപേക്ഷകന്‍റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. തീപ്പിടുത്ത കേസുകളില്‍ ഉണ്ടാകുന്ന നഷ്ടത്തിന് നിലവില്‍ അനുവദിക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്. ഇതില്‍ ആനുപാതികമായ വര്‍ദ്ധനവ് വരുത്താന്‍ തീരുമാനിച്ചു. 

Tags:    
News Summary - Ministary decisons-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.