തിരുവനന്തപുരം: എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് ആയുര്‍വേദ പി.ജി കോഴ്സുകളായ എം.ഡി (ആയുര്‍വേദ), എം.എസ് (ആയുര്‍വേദ) കോഴ്സുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഐ.എം.സി) നിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര ആയുഷ് മന്ത്രാലയത്തില്‍നിന്ന് ഡിസംബര്‍ 23ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ (സി.സി.ഐ.എം) രജിസ്ട്രാര്‍ക്ക് ഈ ആവശ്യമുന്നയിച്ച് കത്തയച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ ജനുവരി 26ന് സി.സി.ഐ.എം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തിന്‍െറ മുഖ്യ അജണ്ട ഐ.എം.സി ആക്ട് ഭേദഗതിയാണ്.
ഇപ്പോള്‍ നടന്നുവരുന്ന ബി.എ.എം.എസ് കോഴ്സിന് ഒരു പ്രീ- ആയുര്‍വേദ കോഴ്സ് നടത്തുന്നതും നീറ്റ് മാതൃകയില്‍ പ്രത്യേക പ്രവേശന പരീക്ഷ ആയുര്‍വേദ പി.ജി, യു.ജി കോഴ്സുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യവും അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷണം നടത്തി പരാജയപ്പെട്ട കാര്യമാണ് വീണ്ടും പുതിയരൂപത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ഇത് പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുമെന്നും ആയുര്‍വേദിക് സീനിയര്‍ ഫാക്കല്‍റ്റീസ് ആന്‍ഡ് റിസര്‍ചേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഏത് ബിരുദാനന്തബിരുദ കോഴ്സിന് പഠിക്കണമെങ്കിലും അതിന്‍െറ അടിസ്ഥാനബിരുദം നേടണമെന്നാണ് അക്കാദമിക് ചട്ടം. ബി.എ.എം.എസുകാര്‍ക്ക് അലോപ്പതി പി.ജിക്ക് പ്രവേശനം നല്‍കണമെന്ന് ആയുഷ് വകുപ്പ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആയുര്‍വേദത്തിന്‍െറ അടിസ്ഥാന ബിരുദമില്ലാത്തര്‍ക്ക് പി.ജിക്ക് സീറ്റ് നല്‍കാന്‍ നടത്തുന്ന നീക്കം നിലവിലെ അക്കാദമിക് നിയമവ്യവസ്ഥയെ തകിടംമറിക്കലാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ എം.ബി.ബി.എസുകാര്‍ക്ക് ആയുര്‍വേദത്തില്‍ പി.ജി പ്രവേശനം നല്‍കുന്നതുപോലെ ആയുര്‍വേദക്കാര്‍ക്കും അലോപ്പതി മെഡിസിനില്‍ ഗവേഷണാധിഷ്ഠിതമായി പി.ജി പ്രവേശനം നല്‍കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലുണ്ട്. വിദേശരാജ്യങ്ങളില്‍ എം.ബി.ബി.എസുകാര്‍ക്ക് കൂടുതല്‍ തൊഴില്‍സാധ്യത കണ്ടത്തൊനുള്ള ഉപാധിയായി മാത്രം നടത്തുന്ന ഈനീക്കം ആയുര്‍വേദ വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.