കൊച്ചി: പരിസ്ഥിതിലോല മേഖലയായ മരടിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ കെട്ടിപ്പൊക്കിയത് ഉദ്യോഗസ്ഥ ലോബിയുടെ മൗനാനുവാദത്തോടെ. നിയമലംഘനമാണെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടങ്ങൾ നിർമിച്ചവർ ഇതിെൻറ മറവിൽ കോടികൾ സമ്പാദിച്ചു. പൊളിക്കാൻ നിർദേശിച്ച പല ഫ്ലാറ്റുകളും ശരാശരി ഒന്നരമുതൽ മൂന്നുകോടി രൂപ വരെ വിലക്കാണ് വിറ്റത്. പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ച വൻകിട നിർമാതാക്കൾക്കെതിരെ ഇപ്പോൾ സുപ്രീംകോടതി ഇടപെടലിനുശേഷം മാത്രമാണ് അന്വേഷണം പോലും.
ഫ്ലാറ്റ് ഉടമകളിൽ ചിലർക്കെങ്കിലും നിയമലംഘനത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു എന്നാണ് അറിവ്. ഭാവിയിൽ നിയമസാധുത ലഭിക്കുമെന്ന നിർമാതാക്കളുടെ ഉറപ്പിലാണ് ഇവർ കോടികൾ മുടക്കി ഫ്ലാറ്റുകൾ സ്വന്തമാക്കിയത്. നിർമാതാക്കൾക്കെതിരെ ഉടമകൾ നിയമനടപടിയിലേക്ക് നീങ്ങാത്തതിന് കാരണമിതാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കായലോരത്തുനിന്ന് 300 മീ. അകലം പാലിക്കണമെന്ന തീര നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) നിയമം നിലനിൽക്കെയാണ് വെറും 20 മീറ്ററിനുള്ളിൽ 18 നിലകൾ വരെയുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചത്. ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇരട്ട ടവറുകളുള്ള ഫ്ലാറ്റ് സമുച്ചയമാണ് നിർമിച്ചത്. കുണ്ടന്നൂർ കായലിൽനിന്ന് ഒരു ടവർ 11.50 മീറ്റർ മാത്രവും മറ്റൊന്ന് 14.70 മീറ്റർ മാത്രവും അകലെ. രണ്ട് ടവറുകളിലെ 82 ഫ്ലാറ്റുകളിലായി 53 സ്ഥിരതാമസക്കാർ.
ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റ് കായലിൽനിന്ന് 9.60 മീ. മാത്രം അകലെയാണ്. 18 നിലകളിലായി 98 ഫ്ലാറ്റുകൾ. ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ് നിർമിച്ച ജെയിൻ കോറൽ കോവ് 12 മീ. അകലമേ പാലിച്ചിട്ടുള്ളൂ. 18 നിലകളിലെ 122 ഫ്ലാറ്റുകളിലായി 45 കുടുംബങ്ങൾ സ്ഥിരതാമസമുണ്ട്. കായലിൽനിന്ന് 10.05 മീ. മാത്രം മാറി നിർമിച്ച ഗോൾഡൻ കായലോരം സമുച്ചയത്തിൽ 16 നിലകളിലെ 41 ഫ്ലാറ്റുകളിലായി സ്ഥിരതാമസമുള്ളത് 26 കുടുംബങ്ങൾ.
നിർമാണഘട്ടത്തിൽ ചട്ടങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് നഗരസഭ ഉദ്യോഗസ്ഥർ ഇപ്പോഴും കാണാമറയത്താണ്. നിർമാതാക്കൾക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥർ ഇപ്പോഴും സുരക്ഷിതർ. ഇവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് പുറമെ എറണാകുളം ജില്ലയിലെ 24 കെട്ടിടങ്ങളുടെ നിർമാണം നിയമവിരുദ്ധമാണെന്ന് തീരദേശ പരിപാലന അതോറിറ്റി നേരത്തേ കണ്ടെത്തിയിരുന്നു. വൻകിട ഫ്ലാറ്റ് സമുച്ചയങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, റിസോർട്ടുകൾ, ആഡംബര അപ്പാർട്മെൻറുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവക്കെതിരെയും നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മരടിലെ ഫ്ലാറ്റ് ഉടമകൾ.
മറ്റ് ഒഴിപ്പിക്കലുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്
തിരുവനന്തപുരം: മരട് മറ്റേതെങ്കിലും തരത്തിെല ഒഴിപ്പിക്കലുമായി താരതമ്യം ചെയ്യാവുന്ന വിഷയമല്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്. കോടതി വിവിധ ഘട്ടങ്ങളായി പരിശോധിച്ച് അന്തിമമായി കല്പിച്ച തീര്‍പ്പ് നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മാര്‍ഗങ്ങളില്ല. പരമോന്നത കോടതിയുടെ വിധി നടപ്പാക്കുക സംസ്ഥാനത്തിെൻറ ഭരണഘടന ചുമതലയാണെന്നും ഒാഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസം ഒരുക്കാനും നഷ്ട പരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഴിയുന്നവര്‍ക്ക് പുനരധിവാസം നല്‍കുക സുപ്രീംകോടതി വിധി മാത്രമല്ല, മാനുഷികമായ പ്രശ്നം കൂടിയാണ്. 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്കാന് സുപ്രീംകോടതി തന്നെ റിട്ട. ഹൈകോടതി ജഡ്ജിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചും നീതിനിഷ്ഠമായും മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നെതന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.