പാലക്കാട്: മാവോവാദിയായിരുന്ന ലതയുടെ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മലമ്പുഴയിൽ നടക്കും. സഖാവ് ലത അനുസ്മരണ സമിതിയാണ് കനത്ത പൊലീസ് നിരീക്ഷണത്തിൽ ജന്മനാടായ തൂപ്പളയിൽ അനുസ്മരണം സംഘടിപ്പിക്കുന്നത്. എം.എൻ. രാവുണ്ണി കൺവീനറും ഗ്രോ വാസു ചെയർമാനുമായ സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ആദിവാസി പ്രവർത്തക ഗൗരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എം.എൻ. രാവുണ്ണി, ഗ്രോവാസു, പി.എ. പൗരൻ, സക്കീർ ഹുസൈൻ, തുഷാർ നിർമൽ, വിളയോടി വേണുഗോപാൽ, പി.ജെ. മാനുവൽ, ആമി തുടങ്ങിയവർ സംസാരിക്കും.
പരിപാടിക്ക് സുരക്ഷയൊരുക്കാൻ എസ്.പി നിർദേശിച്ചതായി മലമ്പുഴ പൊലീസ് അറിയിച്ചു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസും നിരീക്ഷണത്തിനുണ്ടാകും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നതായി സൂചനയുണ്ട്. സെപ്റ്റംബർ ആറിന് ഒലവക്കോട് ചേർന്ന യോഗത്തിലാണ് അനുസ്മരണ സമ്മേളനം നടത്താൻ തീരുമാനമായത്. അന്ന് ലതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഒരു വിഭാഗം വിട്ടുനിന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും എത്താൻ കഴിയാത്തതിനാൽ തിരിച്ചുപോകുകയായിരുന്നെന്നും സംഘാടക സമിതി മാധ്യമങ്ങൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു. സംഘടന പ്രവർത്തനത്തിനിടെ ലത നാടുകാണി വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് മാവോവാദികൾ പറയുന്നത്. എന്നാൽ, ഇത് പൊലീസ് മുഖവിലക്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.