നിലമ്പൂര്‍: കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടത് പൊലീസിന്‍െറ പ്രത്യാക്രമണത്തിലാണെന്ന് ജില്ല പൊലീസ് മേധാവി. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്ന കുപ്പുസ്വാമി, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ളെന്ന് ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ വ്യക്തമാക്കി. നിലമ്പൂര്‍ കെ.എ.പി ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഏകപക്ഷീയമായാണ് മാവോവാദികളെ വെടിവച്ചതെന്ന പ്രചാരണം ശരിയല്ല. വനത്തില്‍ പട്രോളിങ്ങിനിടയില്‍ ഉണക്കപ്പാറയില്‍ മാവോവാദികള്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ച് വെടിവെച്ചത്. നിലമ്പൂര്‍ കാട്ടില്‍ താവളമാക്കിയ മാവോവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ അവിചാരിതമായാണ് ഉള്‍വനത്തില്‍ ക്യാമ്പ്ഷെഡുകള്‍ പൊലീസ് സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷെഡിന് സമീപത്തേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ പൊലീസിന് നേരെ ക്യാമ്പ്ഷെഡില്‍നിന്ന് വെടിവെപ്പുണ്ടായി. ഇതോടെ പൊലീസ് സേന പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി വിശദീകരിച്ചു.
പൊലീസിന്‍െറ പ്രത്യാക്രമണത്തിനിടെ ഓടുമ്പോഴാണ് കുപ്പു ദേവരാജിനും കാവേരിക്കും വെടിയേറ്റത്. രക്ഷപ്പെട്ട സംഘത്തില്‍ മുതിര്‍ന്ന മാവോവാദി നേതാവ് വിക്രം ഗൗഡ, വയനാട് സ്വദേശി സോമന്‍, ഒരു വനിത എന്നിവര്‍ ഉള്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറുമാസമായി കരുളായി വനമേഖലയില്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ പട്രോളിങ് നടന്നുവരികയാണ്. കൊല്ലപ്പെട്ട ദേവരാജിന്‍െറ തലക്ക് വിവിധ സര്‍ക്കാറുകള്‍ 1.12 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകളും വിവിധ സംസ്ഥാനങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.