ദൃശ്യം മോഡൽ: യുവാവിനെ കൊന്ന് വീട്ടിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; മൃതദേഹം കണ്ടെടുത്തു

കോട്ടയം: ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയിൽ വീടിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. യുവാവിന്റെ ബന്ധു താമസിക്കുന്ന പൂവത്തെ വാടക വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം തറക്കുള്ളിൽ കണ്ടെത്തിയത്.

മാസം 26നു കാണാതായ ആലപ്പുഴ ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദുമോന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ബിജെപി പ്രവർത്തകനാണ് ഇദ്ദേഹം. ബിന്ദുമോന്റെ ബന്ധുവായ ചങ്ങനാശേരി എസി കോളനിയിൽ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറയിൽ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം.

ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായി.

ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.

Tags:    
News Summary - Man killed and buried in changanassery house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.