പട്ടാമ്പി: കുവൈത്തിൽ വീട്ടുതടങ്കലിലാക്കിയ മലയാളി യുവതിയെ രക്ഷപ്പെടുത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. യുവതിയെ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റിയതായാണ് അറിയിപ്പ് ലഭിച്ചത്. മോചനം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.
ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിലെത്തിച്ച വല്ലപ്പുഴ സ്വദേശിനി ഫസീലയെ (30) ആണ് വീട്ടുതടങ്കലിൽ ആക്കിയിരുന്നത്. യുവതി സമൂഹ മാധ്യമങ്ങളിലിട്ട വീഡിയോ വഴിയാണ് വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് ഭർത്താവ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പി.പി. നിയാസാണ് നോർക്കയിലും പട്ടാമ്പി പൊലീസിലും പരാതി നൽകിയത്. നോർക്കക്ക് നൽകിയ പരാതി കുവൈത്ത് ഇന്ത്യൻ എംബസിക്ക് കൈമാറിയിരുന്നു.
വീട്ടുജോലിക്കായി കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസർകോട് സ്വദേശി ഖാലിദ്, ഇടുക്കി സ്വദേശി ബിൻസി എന്നിവർ ചേർന്ന് കുവൈത്തിൽ എത്തിച്ചതെന്ന് ഫസീല പറയുന്നു. ഹോം നഴ്‌സിങ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്ന തന്നെ ജിജിയാണ് പരിചയപ്പെട്ടതെന്നും ഉയർന്ന ശമ്പളത്തോടെ നല്ല ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് കുവൈത്തിലേക്ക് കൊണ്ടുപോയതെന്നും ഇതിനായി സംഘം പണം കൈപ്പറ്റിയെന്നും യുവതി പറയുന്നു.
പറഞ്ഞ ജോലി കിട്ടിയില്ലെന്നും ഭക്ഷണം പോലും നൽകാതെ ജോലി ചെയ്യിച്ചെന്നും ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ വിസമ്മതിച്ചപ്പോൾ വീട്ടുതടങ്കലിലാക്കിയെന്നുമാണ് പരാതി. രക്ഷപ്പെടാൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ജോലിസ്ഥലത്ത് ചെന്ന് രക്ഷിക്കാൻ ആവില്ലെന്നും എംബസിയിലെത്തിയാൽ വേണ്ട സഹായം ചെയ്യാമെന്നുമാണ് മറുപടി കിട്ടിയതെന്നും വീഡിയോ വഴി ഫസീല അറിയിച്ചരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.