കോലഞ്ചേരി: മലങ്കര സഭാ തർക്കത്തിനിടെ മെത്രാപ്പോലീത്തമാരുടെ പൗരോഹിത്യത്തെച്ചൊല്ലി വിവാദം. ഓർത്തഡോക്സ് സഭയിലെ മൂന്ന് മെത്രാപ്പോലീത്തമാരുടെ പൗരോഹിത്യത്തിനെതിരെ യാക്കോബായ വിഭാഗമാണ് ആദ്യം രംഗത്തുവന്നത്. മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, സഖറിയാസ് മാർ നിക്കോളവാസ് എന്നിവർക്കെതിരെയാണ് യാക്കോബായവിഭാഗം രംഗത്തുവന്നത്. 1995ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് യാക്കോബായ പക്ഷത്തുനിന്ന് ഓർത്തഡോക്സ് വിഭാഗത്തിലേക്ക് എത്തിയവരാണിവർ.
സഭ മാറിയതോടെ സുപ്രീം കോടതി അംഗീകരിച്ച 1934ലെ ഭരണഘടന അനുസരിച്ച് ഇവർക്ക് പൗരോഹിത്യം നഷ്ടപ്പെട്ടതായാണ് യാക്കോബായ അൽമായ ഫോറം ഉൾെപ്പടെയുള്ള സംഘടനകളുടെ വാദം. ഇവർ മെത്രാപ്പോലീത്തമാരായിരിക്കുന്നത് 1934ലെ ഭരണഘടനയുടെ 110 മുതൽ 114 വരെയുള്ള വകുപ്പുകളുടെ ലംഘനമാണെന്ന് യാക്കോബായ അൽമായഫോറം പ്രസിഡൻറ് പോൾ വർഗീസ് ചൂണ്ടിക്കാട്ടി. 1934ലെ ഭരണഘടന പൗരോഹിത്യത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കൂറുമാറിയെത്തുന്നവർക്ക് പൗരോഹിത്യ പട്ടത്തിൽ തുടരാൻ കഴിയില്ല.
ഇതനുസരിച്ച് ഈ മെത്രാപ്പോലീത്തമാരും ഇവരോടൊപ്പം ഓർത്തഡോക്സ് സഭയിൽ ചേർന്ന വൈദികരും അയോഗ്യരായിക്കഴിഞ്ഞു. 1934 ഭരണഘടന സുപ്രീം കോടതി അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ നിയമനടപടി ആരംഭിക്കുമെന്നും പോൾ വർഗീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇതേസമയം, മൂന്ന് മെത്രാപ്പോലീത്തമാരുടെ പൗരോഹിത്യം സംബന്ധിച്ച യാക്കോബായ പക്ഷത്തിെൻറ വാദം അടിസ്ഥാന രഹിതമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു. സുപ്രീം കോടതിയുടെ 1995ലെ വിധി അനുസരിക്കുക മാത്രമാണ് മെത്രാപ്പോലീത്തമാർ ചെയ്തത്. സുപ്രീം കോടതി നിർദേശപ്രകാരം ജ. മളീമഠിെൻറ മേൽനോട്ടത്തിൽ 2002ൽ പരുമലയിൽ നടന്ന മലങ്കര അസോസിയേഷനിൽ ഇവരെ അംഗീകരിച്ചതാണ്. ഇതിനെതിരെ മുൻകാലങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാതെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ല. പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.