തിരുവനന്തപുരം: കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ‘ മാലാഖ’ എന്ന പേരിൽ ബോധവത്കരണ പരിപാടികൾക്ക് കേരള പൊലീസ് രൂപം നൽകി. രണ്ടര മാസം നീളുന്ന പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷാകർ ത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പൊലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവത്കരണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ജനുവരി 15 മുതൽ മാർച്ച് 31 വരെ നീളുന്ന തരത്തിലാണ് പരിപാടികൾ. അതത് ജില്ലകളിലെ പൊലീസ് മേധാവികൾക്കാണ് പരിപാടികളുടെ മേൽനോട്ട ചുമതല. കുട്ടികൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിപ്പിച്ച വാവ എക്സ്പ്രസ് എന്ന പേരിലുളള പ്രചാരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവത്കരണം നടത്തും.
ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകൾ, സാംസ്കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവു നാടകങ്ങൾ, മണൽ ചിത്രരചന, ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികൾ, പൊലീസ് ബാൻഡ്/കുതിര പൊലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികൾ, പൊലീസിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
അതിനു പുറമെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളെ ഉൾപ്പെടുത്തി ഘോഷയാത്രകൾ, അംഗൻവാടി അധ്യാപകർ, ആശാ വർക്കർമാർ, കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി പൊതുപരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയിലൂടെ പരമാവധി ജനങ്ങളിലേക്ക് അവബോധം നൽകും.
പൊലീസിെൻറ ജനമൈത്രി ബീറ്റ് ഓഫിസർമാർ വഴി വീടുവീടാന്തരം അവബോധ സന്ദേശങ്ങൾ എത്തിക്കും. ബീറ്റ് ഓഫിസർമാർ വഴി പൊതുജനങ്ങളിൽനിന്നുള്ള പ്രതികരണം ലഭ്യമാക്കാനും ശ്രമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.