സംവരണ അട്ടിമറിക്കെതിരായ 'മാധ്യമം' ലേഖനം: ഡോ. കെ. എസ് മാധവന് കാലിക്കറ്റ് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: രാജ്യത്തെ സർവകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദലിത് ചിന്തകനും പ്രഭാഷകനുമായ ഡോ. കെ.എസ് മാധവന് കാലിക്കറ്റ് സർവകലാശാലയുടെ വക കാരണം കാണിക്കൽ നോട്ടീസ്. ഇടതുപക്ഷ ചിന്തകനായ പ്രഫ. പി.കെ പോക്കറുമായി ചേർന്ന് മാധവൻ ഏപ്രിൽ 21ന് 'മാധ്യമം' എഡിറോറിയൽ പേജിലെഴുതിയ 'സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ' എന്ന ലേഖനമാണ് സി.പി.എം സിൻഡിക്കേറ്റിനെയും സർവകലാശാലയെയും ചൊടിപ്പിച്ചത്.

കാലിക്കറ്റിലെ ചരിത്ര പoന വകുപ്പിലെ അസോഷ്യേറ്റ് പ്രഫസറായ മാധവനോട് ഒരാഴ്ച്ചക്കകം വിശദീകരണം നൽകാൻ വെള്ളിയാഴ്ച്ച കിട്ടിയ മെമ്മോയിൽ പറയുന്നു. സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാൽ കേരള സർവീസ് റൂളിലെ വിവിധ വകുപ്പുകളനുസരിച്ച് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലുള്ളത്.

രാജ്യത്തെ സർവകലാശാലകൾ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നാണ് കെ.എസ്. മാധവനും പി.കെ പോക്കറും 'മാധ്യമ'ത്തിലെ ലേഖനത്തിൽ സൂചിപ്പിക്കുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ് ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളൽ സമീപനമാണ് സർവകലാശാലകൾ നടത്തുന്നതെന്ന യാഥാർഥ്യമാണ് ലേഖനത്തിൽ വിവരിക്കുന്നത്. കാലിക്കറ്റിൽ അധ്യാപക നിയമനത്തിൽ സി.പി.എം സിൻഡിക്കേറ്റ് സംവരണ അട്ടിമറി നടത്തുന്നതായ ആക്ഷേപത്തിനിടെയാണ് ലേഖകനെതിരെ പ്രതികാര നടപടിക്കൊരുങ്ങുന്നത്.

കാലിക്കറ്റിലെ സംവരണ അട്ടിമറിയെക്കുറിച്ച് ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമീഷൻ വിശദീകരണം തേടിയിരിക്കുകയാണ് എന്ന വാചകമാണ് ലേഖനത്തിൽ കാലിക്കറ്റിനെക്കുറിച്ച് പരാമർശിക്കുന്നത്. ഇതാകട്ടെ സത്യവിരുദ്ധമായ കാര്യവുമല്ല. സംവരണ അട്ടിമറിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. വർഷങ്ങളായി സാമൂഹിക നീതിക്കായി എഴുതുകയും പറയുകയും ചെയ്യുന്നത് തന്നെയാണ് ലേഖനത്തിലുള്ളതെന്ന് കെ.എസ് മാധവൻ പറഞ്ഞു.

സംവരണം സുതാര്യമായി നടപ്പാക്കുകയെന്നത് സർക്കാർ നയമാണ്. ഇന്ത്യൻ സർവകലാശാലകളിൽ സംവരണ അട്ടിമറി നിരന്തരം നടക്കുന്നുണ്ട്. താനും പോക്കർ മാഷും വർഷങ്ങളായി പഠിക്കുന്ന കാര്യങ്ങളാണ് എഴുതിയത്. സർവകലാശാലക്ക് കളങ്കമുണ്ടാക്കുന്നതൊന്നും എഴുതിയിട്ടില്ലെന്നും കെ.എസ്. മാധവൻ പറഞ്ഞു. തെറ്റ് തിരുത്താനുള്ള മാർഗങ്ങളാണ് ലേഖനത്തിൽ പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - ‘Madhyamam’ article against reservation coup: Calicut University show cause notice to Dalit teacher Dr KS Madhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.