തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സർവീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നടപടിക്കൊരുങ്ങുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്ത് തുടങ്ങിയത്. അർധരാത്രി 2.10 വരെ മൊഴിയെടുപ്പ് തുടർന്നു. സ്വന്തം കാറിൽ ഇവിടെയെത്തിയ ഇദ്ദേഹത്തെ കസ്റ്റംസ് ഉദ്യോഗസ്ഥെൻറ സ്വകാര്യ വാഹനത്തിലാണ് തിരികെ കൊണ്ടുപോയത്. ശിവശങ്കറിെൻറ കാര്‍ കസ്റ്റംസ് ഓഫിസ് വളപ്പിലുണ്ട്. വീടിന് സമീപം കാത്തിരുന്ന മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാതെ, പിന്നിലെ വഴിയിലൂടെയാണ് 2.20ഓടെ ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചത്.
വൈകീട്ട് നാല് മണിയോടെ കസ്റ്റംസ് അസി. കമീഷണർ രാമമൂർത്തി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ ശിവശങ്കറിെൻറ പൂജപ്പുരയിലെ വീട്ടിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്താൻ കൊച്ചിയിലെത്തിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
ശിവശങ്കറിെൻറ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സരിത്തിെൻറ മൊഴി. സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിെൻറ ഗൂഢാലോചന നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു.
സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ ഈ ഫ്ലാറ്റില്‍ സ്ഥിരമായി എത്തിയിരുന്നു. ഇതു തെളിയിക്കുന്ന വാഹന രജിസ്റ്ററും സന്ദര്‍ശന രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കെയര്‍ ടേക്കറുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. അതിനുശേഷം ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചു. ഇതിെൻറ വിശദമായ പരിശോധനയില്‍ ശിവശങ്കറിനൊപ്പവും അല്ലാതെയും പ്രതികള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി.
ശിവശങ്കറിനെ പരിചയപ്പെടുത്തിയത് സ്വപ്നയാണെന്നാണ് സരിത്തിെൻറ മൊഴി. എന്നാല്‍, ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ ആദ്യം സരിത് തയാറായിരുന്നില്ല. കസ്റ്റംസ് ശേഖരിച്ച തെളിവുകള്‍ നിരത്തിയതോടെയാണ് മറ്റു കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.