മാനന്തവാടി: പാരിസ്ഥിതിക പ്രാധാന്യമുള്ള തിരുനെല്ലിയിലെ രണ്ട് എസ്റ്റേറ്റേറ്റുകളിൽനിന്ന് അനധികൃതമായി മുറിച്ച മരങ്ങൾ കൊണ്ടുപോകുന്നത് വനം വകുപ്പ് തടഞ്ഞു. മരം മുറിച്ചുനീക്കിയ സംഭവത്തിൽ തോട്ടം ഉടമകളായ മൂന്നുപേർക്കെതിരെ വനം വകുപ്പ് നാല് കേസുകളെടുത്തു.
കോട്ടക്കൽ തോട്ടം ഉടമ സുജിത്ത് മാത്യു, സർവ്വാണി മലന്തോട്ടം ഉടമകളായ പി.എം. അബ്രഹാം, സുജോ അബ്രഹാം എന്നിവർക്കെതിരെയാണ് കേസ്. മലന്തോട്ടം ഉടമകൾ 650 മരങ്ങൾ മുറിക്കാനായി വനംവകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. ഇതോടെ ഹൈകോടതിയെ സമീപിച്ചു. ഉടമകൾക്ക് അനുകൂല വിധി ലഭിച്ചതോടെ വനം വകുപ്പ് 220 മരങ്ങൾ ഘട്ടം ഘട്ടമായി മുറിക്കാൻ അനുമതി നൽകി.
മുറിക്കേണ്ട മരങ്ങൾ മാർക്കുചെയ്തു നൽകി. ഇതിൽനിന്ന് വ്യത്യസ്തമായി 70 മരങ്ങൾ അധികമായി മുറിച്ചതായി കണ്ടെത്തി. ഇതിൽ കേസെടുത്തു. എന്നാൽ വനം വകുപ്പ് നടപടി വകവെക്കാതെ 58 മരങ്ങൾ കൂടി അനധികൃതമായി മുറിച്ചതോടെ കേസെടുക്കുകയും മരംമുറിക്ക് നൽകിയ അനുമതി പിൻവലിക്കുകയും ചെയ്തു. ഇതിനിടയിൽ കൂപ്പ് റോഡിലൂടെ ജെ.സി.ബി കൊണ്ടുപോയതിന് കേസെടുക്കുകയും ജെ.സി.ബി പിടിച്ചെടുക്കുകയും ചെയ്തു.
കോടതി ഇടപെടലിൽ ദിവസങ്ങൾക്ക് മുമ്പാണ് ജെ.സി.ബി വിട്ടു നൽകിയത്. കുപ്പ് റോഡ് അടച്ചതോടെ മുറിച്ച മരങ്ങൾ കൊണ്ടുപോകാനായിട്ടില്ല. കോട്ടയ്ക്കൽ എസ്റ്റേറ്റേറ്റിൽനിന്ന് കുളം നിർമിക്കുന്നതിനായി അനുമതിയില്ലാതെ രണ്ട് ഈട്ടിമരങ്ങൾ മുറിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സുജിത്ത് മാത്യുവിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.