മാനന്തവാടി: ശമ്പളം ലഭിക്കാതെ വയനാട് ഗവ. മെഡിക്കൽ കോളജിലെ താൽകാലിക ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ. മേയ് 20 പിന്നിട്ടിട്ടും ഏപ്രിൽ മാസത്തെ ശമ്പളം കൊടുക്കാൻ ആശുപത്രി അധികൃതർക്ക് സാധിച്ചിട്ടില്ല. സുരക്ഷ ജീവനക്കാർ, നഴ്സുമാർ, ശുചീകരണ വിഭാഗം, ഫാർമിസിസ്റ്റ്, ഡാറ്റാ എൻട്രി ഒാപറേറ്റർ, ലാബ് ടെക്നീഷ്യന്മാർ ഉൾപ്പെടെ 105 താത്കാലിക ജീവനക്കാരാണ് മെഡിക്കൽ കോളജിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്നത്.
ആശുപത്രി ജില്ല പഞ്ചായത്തിന് കീഴിലായിരുന്നപ്പോൾ ആശുപത്രി മാനേജിങ് കമ്മിറ്റിയായിരുന്നു ശമ്പളം നൽകിയിരുന്നത്. മെഡിക്കൽ കോളജായി ഉയർത്തിയതോടെ ജില്ല കലക്ടർ ചെയർമാനായ ആശുപത്രി വികസന സമിതിയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ വികസന സമിതി രൂപവത്കരിച്ചിട്ട് ഒരു തവണ ജനറൽ കമ്മിറ്റിയും ഒരു തവണ എക്സിക്യൂട്ടിവ് കമ്മിറ്റിയും മാത്രമാണ് ചേർന്നത്. ഇപ്പോൾ എട്ടു മാസത്തിലധികമായി യോഗം ചേരാതായിട്ട്.
സാമ്പത്തിക പ്രയാസമാണ് ശമ്പളം വൈകാൻ കാരണമായി പറയപ്പെടുന്നത്. വൈദ്യുതി-വെള്ളക്കര കുടിശ്ശിക ഇനങ്ങളിൽ കോടികളാണ് അടക്കാനുള്ളത്. ഏതു നിമിഷവും വൈദ്യുതി ബന്ധവും വെള്ളവിതരണവും വിഛേദിക്കനുള്ള സാധ്യതയുണ്ട്.
സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.