മാനന്തവാടി: ബസ് സ്റ്റാൻഡിൽ വഴിയോര കച്ചവടക്കാരന്റെ ആത്മഹത്യ ഭീഷണി. അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് കച്ചവടക്കാരനായ ചെറ്റപ്പാലം സ്വദേശി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി ഉയർത്തിയത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുന്നതിനിടെ സമീപത്ത് കൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെയും കുട്ടിയുടെയും ഉദ്യോഗസ്ഥരുടെയും മേൽ പെട്രോളൊഴിച്ചത് ഭീതിപരത്തി.
തുടർന്ന് പൊലീസും നാട്ടുകാരും ഇടപെട്ടാണ് വലിയ അപകടം ഒഴിവാക്കിയത്.
വർഷങ്ങളായി ബസ് സ്റ്റാൻഡിൽ കച്ചവടം നടത്തുന്ന തന്നെ ഒഴിപ്പിക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. എന്നാൽ, ശുചീകരണം നടത്തുന്നതിനിടെ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിൽ നിരത്തിയ സാധനങ്ങൾ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആസൂത്രിതമായി തങ്ങളെ ആക്രമിക്കുകയും കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നഗരസഭ ജീവനക്കാർ പറഞ്ഞു. അതേസമയം, മാനന്തവാടി നഗരത്തിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി.
നഗരസഭ ജീവനക്കാരും വഴിയോരക്കച്ചവടക്കാരനും വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.