മാനന്തവാടി മുനിസിപ്പാലിറ്റി ലീഗൽ എയ്ഡ് ക്ലിനിക് ജില്ല ജഡ്ജി അയൂബ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
മാനന്തവാടി: സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഇ. അയൂബ്ഖാൻ പറഞ്ഞു. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗജന്യ നിയമസഹായവും നിയമപരിരക്ഷയും സ്ഥാപനത്തിലൂടെ ലഭ്യമാക്കും. സമൂഹത്തിൽ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക, ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക, നിർധനര്‍ക്കും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും പൊതുജനങ്ങൾക്കും സേവനം നൽകുക എന്നിവയാണ് നിയമ സേവന ക്ലിനിക്കിന്റെ ലക്ഷ്യം.
കൽപറ്റ ജില്ല നിയമ സേവന അതോറിറ്റിയുടെയും മാനന്തവാടി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ ഉച്ച രണ്ട് മുതൽ 3.30 വരെ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നിയമ സേവന ക്ലിനിക് പ്രവർത്തിക്കും. സൗജന്യ നിയമ സഹായം, സൗജന്യ നിയമോപദേശം, നിയമ ബോധവത്കരണ പരിപാടികൾ, ലോക് അദാലത്തുകൾ, ഗ്രാമീണ നിയമസേവന കേന്ദ്രങ്ങൾ എന്നീ സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കും.
പ്രത്യേക കോടതി ജില്ല ജഡ്ജിയും മാനന്തവാടി അഡീഷനൽ സെഷൻസ് കോടതി ജഡ്ജിയുമായ ടി. ബിജു അധ്യക്ഷതവഹിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. വർഗീസ്, സെക്രട്ടറി അനിൽ രാമകൃഷ്ണൻ, സബ് ജഡ്ജി സീനിയർ ഡിവിഷൻ അനീഷ് ചാക്കോ എന്നിവർ സംസാരിച്ചു.
നിയമസേവനങ്ങൾക്കും സഹായങ്ങൾക്കും ബന്ധപ്പെടുക:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.