മാനന്തവാടി: കുറുക്കൻമൂല കോളനിയിലെ ശോഭ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഒരാളെകൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുറുക്കൻമൂല മഞ്ഞൂരാൻ വീട്ടിൽ കുഞ്ഞാവ എന്ന ജിജോയാണ് (37) അറസ്റ്റിലായത്. പ്രതിയുടെ ഫോണും പ്രതി ശോഭക്ക് നൽകിയിരുന്ന ഫോണും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും നിലവിൽ കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുമായ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2020 ഫെബ്രുവരി രണ്ടിനായിരുന്നു ശോഭയെ അയൽവാസിയുടെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ ലോക്കൽ പൊലീസ് സ്ഥലമുടമയായ ജിനു ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. ജിനു അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നായിരുന്നു ശോഭക്ക് ഷോക്കേറ്റത്. പിന്നീട് മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും പോരാട്ടം അടക്കമുള്ള വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു.
ശോഭയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശോഭയുടെ അമ്മ നൽകിയ പരാതിയിലാണ് 2020 ഡിസംബർ 18ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ശോഭയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതിയെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജിജോ വലയിലായത്. സംഭവത്തിന് ശേഷം ഫോണിലെ രേഖകൾ ജിജോ നശിപ്പിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിൽ നശിപ്പിച്ച ഡാറ്റകളും മറ്റും കണ്ടെത്തി. മനപ്പൂർവമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും എസ്.സി എസ്.ടി നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ പത്മകുമാർ, സി.പി.ഒമാരായ കെ.ജെ. ജിൻസ്, വി. വിപിൻ, കെ.എസ്. അഞ്ജന എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.