മാനന്തവാടി: നീണ്ട ഇടവേളക്കുശേഷം മാനന്തവാടിയിലെ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത തലപൊക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തിങ്കളാഴ്ച അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന നിയോജക മണ്ഡലം ശിൽപശാല മാനന്തവാടി ലോക്കലിലെ ഏതാനും അംഗങ്ങൾ ബഹിഷ്കരിച്ചു.
ഏഴു പേരാണ് ബഹിഷ്കരിച്ചതെന്നാണ് സൂചന. ഇതിൽ സ്ത്രീകൾ ഉൾപ്പെടെയുണ്ടെന്നാണ് പറയപ്പെടുന്നത്. നിലവിലെ ലോക്കൽ നേതൃത്വത്തോടുള്ള മാസങ്ങളായുള്ള അഭിപ്രായഭിന്നതയാണ് ബഹിഷ്കരണത്തിൽ എത്തിച്ചത്. ജില്ല നേതാക്കൾ പങ്കെടുത്ത യോഗം ബഹിഷ്കരിച്ച ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ തീരുമാനം ജില്ല നേതൃത്വം ഗൗരവമായാണ് കാണുന്നത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഉയർന്ന വിഭാഗീയത നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനുമുമ്പ് 2000-2005 കാലഘട്ടത്തിലാണ് മാനന്തവാടിയിൽ സി.പി.എമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്. മാലിന്യപ്രശ്നം ഉയർത്തിയാണ് സി.പി.എം ഭരണത്തിനെതിരെ ജനകീയ മുന്നണി ഉണ്ടാക്കി ഒരു വിഭാഗം പ്രവർത്തിച്ചത്.
ഇവരുടെ പ്രവർത്തനഫലമായി പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലേറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.