മരണത്തിന് മുമ്പുള്ള മൊഴി മറയാക്കുന്നതായി പരാതി
വെള്ളമുണ്ട: ദുരൂഹസാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയില്‍ പൊയില്‍ മഫീദ(50)യുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുമ്പോഴും വലയിലാവാതെ പ്രതികൾ. മരണത്തിന് മുമ്പ് മഫീദ പൊലീസിന് നൽകിയ മൊഴി മറയാക്കി പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിവിധ സംഘടനകൾ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് . ഭരണകക്ഷിയിലെ സി.പി.ഐ ആക്ഷൻ കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് മാസം മുമ്പ് രാത്രിസമയത്ത് പ്രദേശവാസികളായ ചിലര്‍ മഫീദ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് തന്നെയാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം മക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഭരണസ്വാധീനമുപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ചിലർ ശ്രമിക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. പ്രതിഷേധങ്ങൾ വ്യാപകമാവുമ്പോഴും, സംഭവ ശേഷം മഫീദ നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും പരാതിയുണ്ട്.
അന്ന് പ്രതികൾക്കെതിരെ ആരോപണമുയർത്താൻ മഫീദ തയാറായിരുന്നില്ല. എന്നാൽ, പരാതിയുണ്ടായിരുന്നെന്ന് മക്കളും പറയുന്നു. ഇതിന്റെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ ആരോപണമുയർന്നിരുന്നു.
നാട്ടുകാർ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.