നെന്മേനി വയലിൽ ഞാറു നടുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ
കൽപറ്റ: തൊഴിലാളി ക്ഷാമത്താൽ ദുരിതമനുഭവിക്കുന്ന വയനാടൻ വയലേലകളിൽ നാടൻപാട്ടിന്റെ ഈരടികൾ കേൾക്കാതായെങ്കിലും ബംഗാളി പാട്ടുകളുടെ താളം മുറുകി. വയലുകളിൽ പണിക്ക് ആളുകളെ കിട്ടാതായതോടെയാണ് കർഷകർക്ക് ആശ്വാസമായി അന്തർ സംസ്ഥാന തൊഴിലാളികൾ വയലിലിറങ്ങുന്നത്. മുമ്പ് വയലുകളിൽ നിരനിരയായി കുനിഞ്ഞു നിന്നു ഒരേ താളത്തിൽ ഞാറു നട്ടിരുന്ന സ്ത്രീകൾക്ക് പകരം അന്തർ സംസ്ഥാന തൊഴിലാളികളായ പുരുഷന്മാരാണ് നിറഞ്ഞു നിൽക്കുന്നത്.
മുൻ വർഷങ്ങളിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഏജന്റുമാർ വഴി നാട്ടിക്ക് ആളുകൾ എത്തിയിരുന്നത്. ഇപ്രാവശ്യം അവിടെ കൃഷി സമയമായതുക്കൊണ്ട് ആളെ കിട്ടിയില്ല. പകരം പശ്ചിമ ബംഗാളിൽ നിന്നാണ് ആളുകളെത്തിയത്.
നെന്മേനി, നൂൽപുഴ പഞ്ചായത്തുകളിലെ പാടങ്ങളിൽ ഞാറു നടാൻ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നാണ് 35 പേർ എത്തിയത്. ഒരു ഏക്കർ പാടത്ത് ഞാറു നടുന്നതിന് 5,600 രൂപയാണ് ഇവർക്ക് നൽകുന്നത്.
പുതുതലമുറ കൃഷിയെ മറക്കുകയും സ്ത്രീകൾ തൊഴിലുറപ്പു പദ്ധതിയിൽ അംഗങ്ങളുമായതോടെ വയലുകളിൽ തൊഴിൽ ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥയായി. തൊഴിലാളി ക്ഷാമം മൂലം കർഷകരിൽ ഭൂരിഭാഗവും വിത കൃഷിയിലേക്ക് മാറി. തൊഴിലുറപ്പു പദ്ധതി വയലുകളിലേക്ക് വ്യാപിപ്പിക്കണമെന്നാവശ്യം ഉയരുന്നുണ്ടെങ്കിലും നടപ്പാകാത്തതാണ് തൊഴിലാളി ക്ഷാമം രൂക്ഷമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.