ജില്ലതല ബാങ്കിങ് അവലോകന യോഗം
കൽപറ്റ: ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5295 കോടി രൂപ ജില്ലയിൽ വിവിധ ബാങ്കുകൾ വായ്പ നൽകി. വാർഷിക പ്ലാനിന്റെ 76 ശതമാനമാണിത്. ഇതിൽ 2737 കോടി രൂപ കാർഷിക മേഖലക്കും 685 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 1001 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലക്കും വിതരണം ചെയ്തു.
ആകെ വിതരണം ചെയ്ത വായ്പയിൽ 4423 കോടി രൂപ മുൻഗണന മേഖലക്കാണ് വിതരണം ചെയ്തത്. മൂന്നാം പാദത്തിൽ ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 10,456 കോടിയായി വർധിച്ചതായി ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. നിക്ഷേപം 8258 കോടിയാണ്.
ഡെപ്യൂട്ടി കലക്ടര്‍ എസ്. രമേഷിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ മൂന്നാം പാദത്തിന്റെ പ്രകടനം അവലോകനം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിലേക്ക് ജില്ല ലീഡ് ബാങ്ക് തയാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശനം ഡെപ്യൂട്ടി കലക്ടർ നിർവഹിച്ചു. 7500 കോടി രൂപയുടെ വായ്പ ലക്ഷ്യമാണ് 2024-25 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ലീഡ് ബാങ്ക് മുന്നോട്ടുവെക്കുന്നത്.
ലീഡ് ഡിസ്ട്രിക്ട് ഓഫിസറും റിസർവ് ബാങ്ക് മാനേജറുമായ ഇ.കെ. രഞ്ജിത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിബിൻ മോഹൻ, നബാർഡ് ജില്ല ഡെവലപ്മെന്റ് ഓഫിസർ വി. ജിഷ, ജില്ല പ്ലാനിങ് ഓഫിസർ ആർ. മണിലാൽ, ജില്ല എംപ്ലോയ്മെന്റ് ഓഫിസർ എ.കെ. മുജീബ്, അഗ്രികൾചർ ഡെപ്യൂട്ടി ഡയറക്ടർ രാജി, കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ പി. ബാലസുബ്രമണ്യം, കേരള ഗ്രാമീൺ ബാങ്ക് അസി. ജനറൽ മാനേജർ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.