കൽപറ്റ: അമൃത് 2 പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ മീറ്റർ റീഡിങ് നടത്തുന്നതിനായി അഞ്ചുവനിതകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ ഉദാസീനത മൂലം നഷ്ടമായതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങളിൽനിന്നാണ് അഞ്ച് വനിതകളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പ് വാട്ടർ അതോറിറ്റി ഇക്കാര്യം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം ആവശ്യമായ അറിയിപ്പ് നൽകി സി.ഡി.എസ് ഇന്റർവ്യൂ നടത്തി അഞ്ചുപേരെ തിരഞ്ഞെടുത്തങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇപ്പോഴാവട്ടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നൽകാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്.
നഗരസഭയുടെ ഈ നിരുത്തരവാദ പരമായ നടപടി പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചപ്പോൾ മുൻ ചെയർമാൻ അറിയാതെയാണ് ഇന്റർവ്യൂ നടത്തിയതെന്നും അതുകൊണ്ട് ആണ് ലിസ്റ്റ് റദ്ദാക്കിയത് എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
പത്രത്തിൽ പരസ്യം ചെയ്ത് കൂടിക്കാഴ്ച നടത്തി ലിസ്റ്റ് ഉണ്ടാക്കിയ ശേഷം അപേക്ഷകരെ വിഡ്ഡികളാക്കിയ നടപടിയിൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർന്നു. അപേക്ഷകരെ വഞ്ചിച്ചവർ മാപ്പ് പറയണമെന്നും പദ്ധതി റദ്ദാക്കിയ നടപടി പുനപരിശോധിക്കാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടണമെന്നും എൽ.ഡി.എഫ് കൗൺസിലർമാരായ സി.കെ. ശിവരാമൻ, എം.കെ. ഷിബു തുടങ്ങിയവർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.