നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ റോബോട്ടിക് ഗേറ്റ്
ട്രെയിനർ സെന്റർ മന്ത്രി വീണാ ജോർജ് സന്ദർശിക്കുന്നു
നൂൽപ്പുഴ: കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക റോബോട്ടിക് ഗെയിറ്റ് ട്രെയിനറും സിക്കിൾ ആൻഡ് പാലിയേറ്റീവ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.മസ്തിഷ്കാഘാതവും അപകടങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് ശരീരം തളര്‍ന്നുപോകുന്നവര്‍ക്ക് ഫിസിയോതെറപ്പി ചികിത്സയിലൂടെ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പരിശീലനം നൽകുന്നതിനുള്ള സംവിധാനമാണ് നൂൽപ്പുഴയിൽ സ്ഥാപിച്ച ജി-ഗെയ്റ്റര്‍.
വയനാട് പാക്കേജിൽ നിന്ന് രണ്ടര കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. രാജ്യത്തുതന്നെ ഇതാദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ സംവിധാനം സ്ഥാപിക്കുന്നത്.ആരോഗ്യ മേഖലയിൽ വയനാടിന്റെ ചിരകാല സ്വപ്നങ്ങൾ സര്‍ക്കാര്‍ സാക്ഷാത്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ കഴിയുന്ന സംവിധാനമാണ് ജി-ഗെയ്റ്റര്‍. കേരളത്തിൽ സര്‍ക്കാര്‍ മേഖലയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രമാണ് ഇതുവരെ റോബോട്ടിക് ഗെയിറ്റ് ട്രെയിനര്‍ ഉണ്ടായിരുന്നത്.
അരിവാൾകോശ രോഗികൾക്കായുള്ള വാര്‍ഡും പെയിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററും ഉൾപ്പെട്ട പുതിയ കെട്ടിടവും ആശുപത്രിയിലെ ഓഡിയോളജി വിഭാഗവും കല്ലൂര്‍ തേലംമ്പറ്റ ആയുഷ്മാൻ ആരോഗ്യ മന്ദിറും മന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ സിക്കിൾ സെൽ ബ്ലോക്കിൽ 10 കിടക്കകളുള്ള റിഹാബ് സെന്ററും കൺസൾട്ടിങ് സെന്ററുകളും ഫിസിയോതെറപ്പി, സ്‍പീച്ച് തെറപ്പി മുറികളും വാര്‍ഡുകളുമാണുള്ളത്.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ല മെഡിക്കൽ ഓഫിസര്‍ ഡോ. ടി. മോഹൻദാസ്, അസിസ്റ്റന്റ് കലക്ടര്‍ പി.പി. അര്‍ച്ചന, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, ജില്ല പഞ്ചായത്തംഗം അമൽ ജോയ്, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈദലവി, നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻമാരായ ഓമന പങ്കളം,
മിനി സതീശൻ, എം.സി. അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ അനൂപ്, മണി സി. ചോയിമൂല, എം.എ. അസൈനാര്‍, നിര്‍മിതി എക്സിക്യൂട്ടിവ് സെക്രട്ടറി ഒ.കെ. സജിത്ത്, നൂൽപ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബെന്നി കൈനിക്കൽ, വാര്‍ഡംഗം അനീഷ് പിലാക്കാവ്, ഐ.ഡി.ബി.ഐ ബാങ്ക് ജനറൽ മാനേജര്‍ എം.സി. സുനിൽ കുമാര്‍, മെഡിക്കൽ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദിവ്യ എം. നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.