ആദിവാസി വീട് നിർമാണം വേഗത്തിലാക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി

ഗൂഡല്ലൂർ: ആദിവാസികളുടെ വീട് നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പാട്ടാളി മക്കൾ കക്ഷി നീലഗിരി ജില്ല പ്രസിഡൻറ് ഹംസ തമിഴ്നാട് മുഖ്യമന്ത്രിക്ക് പരാതി നൽകി. പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കിൽ കുറുമർ, പണിയർ, കാട്ടുനായ്ക്കർ സമുദായത്തിൽപെട്ട ആദിവാസികളാണുള്ളത്. ഇവർക്ക് താമസിക്കാൻ വർഷങ്ങൾക്കു മുമ്പ് സർക്കാർ വീടുവെച്ചു നൽകി. വീട് ഇല്ലാത്തവർ കുടിൽ കെട്ടി താമസിച്ചു വരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ മുൻ കലക്ടർ ഇന്നസൻെറ് ദിവ്യ ഇവർക്ക് 300 വീടുകൾ അനുവദിച്ചു. ആറുമാസങ്ങൾക്ക് മുമ്പ് വീട് കെട്ടുന്നതിനുള്ള നിർമാണ അനുമതി നൽകി. വീട് നിർമാണം പഞ്ചായത്ത് യൂനിയൻ കരാറുകാരെ ഏൽപിച്ചു. താമസിച്ചിരുന്ന വീടു പൊളിച്ചു നീക്കി പുതിയ വീട് നിർമിക്കാനുള്ള പണി തുടങ്ങുകയും ചെയ്തു. ആറുമാസമായിട്ടും പത്തുശതമാനം വീടുകളുടെ പ്രവൃത്തി മാത്രമാണ് കഴിഞ്ഞത്. അതും മേൽക്കൂരവരെയായിട്ടുള്ളത്. ബാക്കിയുള്ള വീടുകളുടെ തറപ്പണി മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമാട് മാതമംഗലം ആലിഞ്ചൽ കോളനിയിൽ താൽകാലികമായി നിർമിച്ച പ്ലാസ്റ്റിക് ഷീറ്റ് കുടിലുകളിലാണ് ആദിവാസി കുടുംബം കഴിയുന്നത്. പല കുടുംബങ്ങൾ കൂട്ടമായും താമസിച്ചു വരുന്നു. കുട്ടികളും പ്രായമായവരും വളരെ ദയനീയസ്ഥിതിയിലാണ് ഇവിടെ കഴിയുന്നത്. വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് പുറത്തു പോകാൻ പോലും കഴിയില്ല. വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ്. ഈ ഗ്രാമങ്ങളിൽ വന്യ മൃഗങ്ങളുടെ അക്രമം പതിവാണ്. കാലവർഷം തുടങ്ങുന്നതിനു മുമ്പ് വീട് നിർമിച്ചു കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. GDR PMK: എരുമാട് മാതമംഗലം ആലിഞ്ചൽ പണിയർ കോളനി പി.എം.കെ ജില്ല പ്രസിഡൻറ് ഹംസ സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.