സിന്ധുവിന്റെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ

Package കൽപറ്റ: മാനന്തവാടി സബ് റീജനൽ ആർ.ടി ഓഫിസിലെ ജീവനക്കാരി സിന്ധു മേലധികാരിയുടെ പീഡനം കാരണം ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. വയനാട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറും ജില്ല പൊലീസ് മേധാവിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജോയന്റ് സൂപ്രണ്ടിന്റെ മാനസിക പീഡനം കാരണമാണ് ജീവനക്കാരി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറിക്കുറിപ്പിൽ ജോയന്റ് സൂപ്രണ്ടിനെതിരെ പരാമർശമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതുകാരണം ഓഫിസിൽ ഒറ്റപ്പെടുത്തുന്നുവെന്ന് സിന്ധു പറഞ്ഞതായി സഹോദരൻ പറഞ്ഞു. എല്ലാ ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്ന് കമീഷൻ നിർദേശിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു മാനന്തവാടി: മോട്ടോർ വാഹന വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാനന്തവാടി റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്തു. കേസന്വേഷണ ചുമതലയുള്ള മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ജോയൻറ് ആർ.ടി.ഒ വിനോദ് കൃഷ്ണ, ജൂനിയർ സൂപ്രണ്ട് അജിതകുമാരി ഉൾപ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്ത സിന്ധു ജോലിചെയ്തിരുന്ന കാബിനിലെ കമ്പ്യൂട്ടർ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. വീട്ടുകാരിൽനിന്നും മൊഴികൾ ശേഖരിക്കുകയും ചെയ്തു. കേസന്വേഷണ പുരോഗതി ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ വിലയിരുത്തി. നിലയ്ക്കാതെ പ്രതിഷേധം മാനന്തവാടി: മാനന്തവാടി സബ് റീജനൽ ആർ.ടി ഓഫിസിലെ ജീവനക്കാരി സിന്ധു മേലധികാരികളുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിലയ്ക്കാതെ പ്രതിഷേധം. വെള്ളിയാഴ്ചയും പല സംഘടനകളും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി. സിന്ധു ആത്മഹത്യചെയ്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടുക, ഗതാഗതമന്ത്രി കുടുംബത്തെ സന്ദർശിക്കുക, സർക്കാർ അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. അമ്മിണി കെ. വയനാട് ഉദ്ഘാടനം ചെയ്തു. കെ.കെ. മുജീബ്റഹ്മാൻ, ഡോ. പി.ജി. ഹരി, ഷെമീമ നാസർ, കെ. സെയ്ദ്, പി.കെ. നൗഫൽ, പി.ജെ. ജോൺമാസ്റ്റർ എന്നിവർ സംസാരിച്ചു. മേഴ്‌സി മാർട്ടിൻ, നജീം കടക്കൽ, ഗൗരി, എം.കെ. ചാത്തു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പനമരം: സിന്ധുവിന്റെ മരണത്തിൽ ആർ.ടി ഓഫിസ് ജീവനക്കാരെ മാറ്റിനിർത്തി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് വെൽഫെയർ പാർട്ടി മാനന്തവാടി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ. സൈദ് അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, പി. അബ്ദുൽനാസർ, പി. ഷാനവാസ്, എം. മുരളീധരൻ, കെ. സെമീർ, ടി. ഖാലിദ് എന്നിവർ സംസാരിച്ചു. മാനന്തവാടി: സബ് ആർ.ടി. ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച കാര്യങ്ങളിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്നും വകുപ്പിലെ മുഴുവൻ ജീവനക്കാരെയും സംശയത്തിൽ നിർത്തിയുള്ള ചർച്ചകൾ അവസാനിപ്പിച്ച് കാരണക്കാരായ ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ മാതൃകാപരമായി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും, ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. ഗോപാലകൃഷ്ണൻ, എം.കെ. പ്രസാദ്, വി.പി. ബ്രിജേഷ്, കെ.എൻ. നിധീഷ്, വി.കെ. ഭാസ്കരൻ, സ്മിത സുരേഷ്, കെ. ഭാസ്കരൻ, കെ. മോഹനൻ, വി. ഭാസ്കരൻ, ഒ.എ. ഉദയ, ശ്രീനന്ദൻ, എം.ആർ. സുധി എന്നിവർ സംസാരിച്ചു. മാനന്തവാടി: കെല്ലൂരിൽ പ്രവർത്തിക്കുന്ന ജോയന്റ് ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്ക് എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിന്റെ മരണത്തിൽ ജീവനക്കാർക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.ടി.യു.സി മാനന്തവാടി മണ്ഡലം സെക്രട്ടറി പടയൻ ഇബ്രാഹിം ആവശ്യപ്പെട്ടു. FRIWDL14 മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് അമ്മിണി കെ. വയനാട് ഉദ്ഘാടനം ചെയ്യുന്നു Must with Photo ബേസ്ബാളിൽ ചരിത്രവിജയം നേടി വയനാട് കൽപറ്റ: സംസ്ഥാന ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി വയനാട് ജില്ല ടീം. 20 വർഷമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ജില്ല ടീം മൂന്നാമതെത്തുന്നത്. ഏപ്രിൽ നാലുമുതൽ ആറുവരെ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഗോഡ്‍വിൻ ടോം ക്യാപ്റ്റനായ ടീമാണ് മിന്നുന്ന പ്രകടനവുമായി ജില്ലയു​ടെ അഭിമാനമായത്. മുഹമ്മദ്കുട്ടി , ഹാറൂൺ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. FRIWDL13 സംസ്ഥാന ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ജില്ല ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.