Must with Photo *സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു *വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് മുതല്‍ നല്‍കും -മന്ത്രി സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പരിചരണ സംരക്ഷണകേന്ദ്രം സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് മുതല്‍ നൽകുമെന്നും മന്ത്രി പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവര്‍, പരിക്കേറ്റവര്‍, കൃഷിനാശം സംഭവിച്ചവര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നൽകുക. ജില്ലയിലെ വിവിധ ഡിവിഷനുകള്‍ക്ക് കീഴിലായി 2018 മുതലുള്ള കുടിശ്ശിക തുകയായ ഒന്നര കോടി രൂപ അടുത്ത മാസം മുതല്‍ ഘട്ടംഘട്ടമായി വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതി ഉണ്ടെങ്കിലും തുക നിര്‍ണയിക്കുന്നത് വനംകുപ്പിന് പുറമെ കൃഷി വകുപ്പും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയവും അനുസരിച്ചാണ്. ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനത്തെയും വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കും. ഇതിന്റെ ഭാഗമായാണ് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പരിചരണ സംരക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. പ്രായാധിക്യം, രോഗങ്ങള്‍, പരിക്കുകള്‍ മുതലായവ മൂലം ജനവാസമേഖലകളില്‍ എത്തിപ്പെടുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. പരിസ്ഥിതിക്കെതിരായ ഭീഷണികളെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകണം. വൈദ്യുതിവേലി സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കുപ്പാടിയിലെ ഗജ ഐ.ബിയില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് സി.സി.എഫ് വൈല്‍ഡ് ലൈഫ് കെ.വി. ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാര്‍, പി.സി.സി.എഫ് ഡി. ജയപ്രസാദ്, എ.സി.എഫ് ജോസ് മാത്യു, സി.എഫ്.ഐ. ജെ. ദേവപ്രസാദ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു. SATWDL7, SATWDL8 സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ആ തോണി ഇക്കരെയെത്തി, ഒരു വർഷത്തിനുശേഷം *ബൈരൻകുപ്പ കടവിൽ നിന്നും പെരിക്കല്ലൂർ കടവിലേക്ക് തോണി സർവിസ് പുനരാരംഭിച്ചു പുൽപള്ളി: ഒരു വർഷത്തെ ഇടവേളക്കുശേഷം കബനി നദിയിലെ ബൈരൻകുപ്പ കടവിൽ നിന്നും പെരിക്കല്ലൂർ കടവിലേക്ക് തോണി സർവിസ് പുനരാരംഭിച്ചു. മൂന്ന് സർവിസുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ബൈരൻകുപ്പ കടവിൽ നിന്നുള്ള തോണിക്കാർക്കാണ് സർവിസ് ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കബനി നദിക്കുകുറുകെ മുള്ളൻകൊല്ലി പഞ്ചായത്തിനെയും കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിക്കല്ലൂർ തോണിക്കടവിൽ കർണാടക സർക്കാറിന്റെ അനുവാദപ്രകാരം അവരുടെ ഭാഗത്തുനിന്ന് തോണി സർവിസ് ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനെത്തുടർന്നാണിത്. മൂന്ന് തോണികൾക്കാണ് അനുവാദം കൊടുത്തിട്ടുള്ളത്. എന്നാൽ, പെരിക്കല്ലൂർ കടവിലെ മലയാളികളുടെ തോണി സർവിസ് ആരംഭിക്കാൻ അനുമതി കൊടുത്തിട്ടില്ല. വരും ദിവസങ്ങളിൽ ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ. ഇതോടെ ഏറെക്കാലമായി നിലനിന്ന അനിശ്ചിതത്വത്തിനാണ് താൽകാലിക വിരാമമായത്. മുള്ളൻകൊല്ലിയിലെയും പുൽപള്ളിയിലെയും വിദ്യാലയങ്ങളിലെത്താൻ ബൈരക്കുപ്പയിലെ വിദ്യാർഥികൾക്ക് തോണി സർവിസാണ് ആശ്രയമായിരുന്നത്. തോണി സർവിസ് നിലച്ചതോടെ വിദ്യാർഥികൾക്കടക്കം പുൽപള്ളി മേഖലയിലെ വിവിധ വിദ്യാലയങ്ങളിലെത്തി പഠിക്കാൻ പറ്റാതായി. ഇവരുടെ പഠനം മുടങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ കർണാടക മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നൽകിയിരുന്നു. ഇതേത്തുടർന്നാണ് തോണി സർവിസ് പുനരാരംഭിക്കാൻ കർണാടക തീരുമാനമെടുത്തത്. ഈ തീരുമാനം തൊഴിലാളികൾക്കും കർഷകർക്കും ആശ്വാസവുമായി. SATWDL10 തോണി സർവിസ് പുനരാരംഭിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; കെ.എസ്.ടി.യു പ്രക്ഷോഭത്തിന് കൽപറ്റ: ജില്ലയിലെ വിദ്യാഭ്യാസ രംഗം താളം തെറ്റുന്നതിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ), ജില്ല വിദ്യാഭ്യാസ ഓഫിസര്‍ (ഡി.ഇ.ഒ) എന്നിവരുടെ കസേരകള്‍ മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. അധ്യയന വർഷവും സാമ്പത്തിക വർഷവും അവസാനിക്കാനിരിക്കെ പഠനപ്രവർത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കേണ്ട പദ്ധതികളും പരിപാടികളുമൊക്കെ അനിശ്ചിതത്വത്തിലാണ്. അക്കാദമിക പരിശോധനകള്‍ നടക്കുന്നില്ല. പൊതു പരീക്ഷകള്‍ക്കുള്ള പഠനക്യാമ്പ് ഉൾപ്പെടെയുള്ളവയുടെ മേൽനോട്ടം ഉണ്ടാവുന്നില്ല. ജില്ല പഞ്ചായത്തിന്റെ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി നീക്കിവെച്ച തുക സമയബന്ധിതമായി ചെലവഴിക്കാനാവുന്നില്ല. കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെതിരായ പ്രതിരോധ നടപടികൾ ദുർബലമായി. ഡയറ്റിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ച് പ്രീ മോഡല്‍ പരീക്ഷകള്‍ക്കായി വിവിധ ഭാഷ-വിഷയങ്ങളുടെ ചോദ്യപേപ്പറുകള്‍ തയാറാക്കിയിട്ടുണ്ട്. പരീക്ഷ നടത്താന്‍ ആവശ്യമായ ഫണ്ട് ജില്ല പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. ചോദ്യപേപ്പറും ഫണ്ടും തയാറായിട്ടും ഏകോപനം നടത്തി പരീക്ഷക്ക് മേല്‍നോട്ടം വഹിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് ചുമതല ഏറ്റെടുത്ത് നടത്താന്‍ തയാറാവുന്നില്ല. ഇത് കാരണം കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങി പരീക്ഷ നടത്താനാണ് ശ്രമം. സംസ്ഥാന സെക്രട്ടറി കെ. അബ്ദുൽ കരീം ധർണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. ഷൗക്കുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ അസോസിയേറ്റ് സെക്രട്ടറി പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ഇ.ടി. റിഷാദ്, എം.യു. ലത്തീഫ്, സി.കെ. ജാഫർ, കെ. നസീർ, സി.കെ. നൗഫൽ, ഹാഫിസ്, എം.പി. മുസ്തഫ എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ പി.എം. ജൗഹർ സ്വാഗതവും നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. SATWDL11 കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ കലക്ടറേറ്റ് ധർണ സംസ്ഥാന സെക്രട്ടറി കെ. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.