ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രിയെ വഴിയിൽ തടയും -ഷാഫി പറമ്പിൽ

കല്‍പറ്റ: ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയും പ്രോത്സാഹനത്തോടെയും സമ്മതത്തോടെയുമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി എം.പി നടത്തിയ ഇടപെടലുകള്‍ പകല്‍പോലെ വ്യക്തമാണ്. വിഷയം ബഫര്‍സോണല്ല, മറിച്ച് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസുമാണ്. മോദി പ്രീണനമാണ് എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. അത് പിണറായി വിജയന് വേണ്ടിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിണറായി വിജയന്‍ ആരോപണവിധേയനും പ്രതിചേര്‍ക്കപ്പെട്ടതുമായ കേസുകളില്‍ ഇ.ഡിയും കേന്ദ്ര ഏജന്‍സികളും ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന മെല്ലെപ്പോക്കിനുള്ള ഉപകാരസ്മരണയാണ് എസ്.എഫ്.ഐയുടെ അതിക്രമം. ഡിവൈ.എസ്.പിയുടെ സസ്‌പെന്‍ഷന്‍ കൊണ്ട് തീരേണ്ടതല്ല ഈ കേസ്. മറിച്ച് മുഖ്യമന്ത്രി അഭ്യന്തരമൊഴിയുകയാണ് വേണ്ടത്. ആക്രമികള്‍ കെ.പി.സി.സി ഓഫിസിലടക്കം നിരന്തരമായി അതിക്രമങ്ങള്‍ നടത്തിയിട്ടും പൊലീസ് തടയുന്നില്ല. ഒരു സംഘര്‍ഷവും നിയന്ത്രിക്കാന്‍ കഴിയാത്ത കേരള ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അഭ്യന്തരവകുപ്പിന്റെ തലപ്പത്താണ് പിണറായി വിജയന്‍ ഇരിക്കുന്നത്. ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. പിടിക്കപ്പെട്ട 19 എസ്‌.എഫ്‌.ഐ പ്രവർത്തകരിൽ നടപടി ഒതുങ്ങരുത്. കൂടുതൽ പേരിലേക്ക് നടപടി വേണം. സർക്കാറിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ല. ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.