കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സ്ത്രീ ഓട്ടോറിക്ഷയിൽ
വെള്ളറട: കാരക്കോണത്ത് എട്ടും നാലും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ അമ്പത് വയസ് തോന്നിക്കുന്ന സ്ത്രീയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ കുട്ടികളെ ഓട്ടോയില്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചത്. ഓട്ടോ കാരക്കോണം ഇരട്ടക്കുളത്തിന് സമീപത്തെ ട്രാന്‍ഫോര്‍മറിന് സമീപം പ്രധാന റോഡില്‍ നിര്‍ത്തിയിട്ടശേഷമാണ് തൊട്ടടുത്ത വീട്ടിലെത്തി കുട്ടികളുടെ കൈയില്‍ ബലമായി പിടിച്ച് ഓട്ടോക്ക് സമീപത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്.
ഇരട്ടക്കുളത്തിന് കരയിലുള്ള വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷീനയുടെയും വിഷ്ണുവിന്റെയും മക്കളായ ശിവാനി (എട്ട്), ശിവനന്ദു (നാല്) അനിയത്തിയുടെ മകള്‍ നിരഞ്ജന എന്നിവര്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടികള്‍ ബഹളമുണ്ടാക്കിയതോടെ ഷീന വീടിനുപുറത്തിറങ്ങി സ്ത്രീയുടെ കൈയ്യില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഷീനയെ കണ്ടതോടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീ എത്തിയ കെ.എൽ 19 എൽ 0163 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയില്‍ ഷീന മൊബൈൽ ഫോൺ ഉപയോഗിച്ച് ഓട്ടോയുടെയും കുട്ടികളെ തട്ടിയെടുക്കാനെത്തിയ സത്രീയുടെയും ഫോട്ടോ എടുത്തു. ഫോട്ടോകള്‍ സഹിതം വെള്ളറട പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാറശ്ശാല കൊടവിളാകത്തുള്ള ഓട്ടോയില്‍ അതിര്‍ത്തിയിലെ പളുകല്‍ സ്വദേശിനിയായ സ്ത്രീയാണ് കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തി. ഇവരെ പൊലീസ് ബന്ധപ്പെട്ടപ്പോൾ, തന്റെ മകള്‍ ഈ വീട്ടില്‍ മുമ്പ് വാടകക്ക് താമസിച്ചിരുന്നെന്നും മകളുടെ കുട്ടികളാണെന്ന് കരുതിയാണ് ഷീനയുടെ മക്കളെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നുമാണ് സ്ത്രീ പറഞ്ഞത്. ഇവരെ സ്‌റ്റേറ്റേഷനില്‍ വിളിച്ചുവരുത്തി കൂടുതല്‍ വിവരങ്ങള്‍ തേടുമെന്ന് വെള്ളറട പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.