തിരുവനന്തപുരം: കോർപറേഷനിൽ നടപ്പാക്കാനിരുന്ന 148 പദ്ധതികൾ വേണ്ടെന്നുവെച്ച് ഭരണപക്ഷം. കഴിഞ്ഞ സാമ്പത്തിക വർഷം ഉൾപ്പെടുത്തിയ പദ്ധതികളാണ് വേണ്ടെന്ന് െവച്ചത്. കുന്നുകുഴിയിലെ സ്ഥലതർക്കത്തെ തുടർന്ന് ഭരണസമിതിയുടെ അഭിമാനപദ്ധതികളിലൊന്നായ മേയേഴ്സ് ഭവനത്തിനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടരക്കോടി വകയിരുത്തിയിരുന്നെങ്കിലും യാതൊരു പ്രവർത്തനവും നടക്കാതായതോടെ ഈ തുക പാഴായി.
ഗുണഭോക്താക്കൾ ഇല്ലാത്തതിനാൽ ഇലക്ട്രിക് ഓട്ടോയും ടാക്സി, പിക് അപ് വാൻ, വനിതകൾക്കുള്ള ഓട്ടോ, ഭിന്നശേഷിക്കാർക്ക് പെട്ടിക്കട നൽകുന്ന പദ്ധതികളും ഉപേക്ഷിച്ചു. അതേസമയം, പദ്ധതികൾ കൂട്ടത്തോടെ ഉപേക്ഷിക്കുന്നതിനെതിരെ ഭരണ പ്രതിപക്ഷ ഭേദെമന്യേ കൗൺസിലർമാർ രംഗത്തെത്തി. നിർമാണം പാതിവഴിയിലായ പദ്ധതികൾ പോലും ഉപേക്ഷിക്കുകയാണെന്ന് കൗൺസിലർമാർ ഒന്നടങ്കം ചൂണ്ടിക്കാട്ടി. ടാറിങ്ങിനായി ടാറും മെറ്റലും ഇറക്കിയ ശേഷം വാർഡിലെ റോഡ് പണി ഉപേക്ഷിക്കുന്നതിനെതിരെ സി.പി.എം കൗൺസിലർ മേടയിൽ വിക്രമന് രംഗത്തെത്തി.
ഫോർട്ട് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നത് കഴിഞ്ഞ രണ്ടുവർഷമായി ബജറ്റിൽ രണ്ടരക്കോടി നീക്കി െവച്ചിട്ടും നടപ്പാക്കാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കണമെന്ന നിർവഹണ ഉദ്യോഗസ്ഥന്റെ ശിപാർശക്കെതിെര ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്. സലിം രംഗത്തെത്തി. ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കണമെന്ന് സലിം മേയറോട് ആവശ്യപ്പെട്ടു. നിർമാണം പുരോഗമിക്കുന്ന പദ്ധതികൾ പോലും ഉപേക്ഷിക്കപ്പെടുന്ന പദ്ധതികളിൽ ഉൾപ്പെടുത്തിയതിനെതിരെയും ഭരണപക്ഷത്തുനിന്നടക്കം രൂക്ഷവിമർശനമാണ് വികസന സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരെ ഉയർന്നത്. വഴുതക്കാട്, പൊന്നുമംഗലം, തിരുമല, കാലടി, കരമന, കുര്യാത്തി, പാൽക്കുളങ്ങര, കോട്ടപ്പുറം, പാപ്പനംകോട്, വലിയവിള, തിരുവല്ലം, പൗഡിക്കോണം, നാലാഞ്ചിറ, പി.ടി.പി നഗർ കൗൺസിലർമാരും പദ്ധതികൾ നടപ്പാക്കേണ്ടെന്ന തീരുമാനത്തിനെതിരെ രംഗത്തെത്തി.
നിർമാണം പുരോഗമിക്കുന്ന പദ്ധതികളെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ വികസന, മരാമത്ത് സ്ഥിരംസമിതി ചെയർമാൻമാർക്ക് രേഖാമൂലം അപേക്ഷ നൽകാൻ മേയർ ആര്യാ രാജേന്ദ്രൻ നിർദേശിച്ചു. കോർപറേഷന്റെ കീഴിൽ പൗണ്ട്കടവുള്ള അബ്ദുൽ കലാം പാർക്കിന്റെ പരിപാലന ചുമതല സംസ്ഥാന അഗ്രി ഹോർട്ടി സൊസൈറ്റിക്ക് നൽകാൻ കൗൺസിൽ തീരുമാനിച്ചു. ഒന്നരകോടി മുതൽമുടക്കിൽ നിർമിച്ച പാർക്ക് പരിപാലിക്കുന്നതിൽ കോർപറേഷന്റെ മാനുഷിക വിഭവശേഷി പരിമിതമായ സാഹചര്യത്തിലാണ് ഒരുവർഷത്തേക്ക് സംരക്ഷിക്കുന്നതിന് 35,000 രൂപക്ക് പാർക്ക് സൊസൈറ്റിക്ക് വിട്ടുനൽകുന്നത്. അതേസമയം ഒരുവർഷത്തേക്ക് 35,000 രൂപ കുറഞ്ഞ തുകയാണെന്ന് ബി.ജെ.പിയും യു.ഡി.എഫും ആരോപിച്ചു.
തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ പേരിൽ നഗരത്തിലെ റോഡുകൾ കുഴിച്ച് നാശമാക്കുന്നതിനെതിരെ കൗൺസിലിൽ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം. റോഡ് കുഴിച്ചശേഷം പണികൾ അടിയന്തരമായി പൂർത്തിയാക്കാനോ കുഴികൾ നികത്താനോ കരാറുകാർ തയാറാകാത്തതോടെ ജനം ബുദ്ധിമുട്ടുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ ആരോപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിക്കായി ഇതുവരെ ഏത്ര രൂപ ചെലവാക്കി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ആവശ്യമെങ്കിൽ പ്രത്യേക കൗൺസിൽ യോഗം കൂടാമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.