മത്സ്യബന്ധനത്തിനിടെ താഴെവെട്ടൂർ കടലിൽ കൂറ്റൻ തിരയിലകപ്പെട്ട് മറിഞ്ഞ ഫൈബർ വള്ളങ്ങൾ തീരത്തെത്തിച്ചപ്പോൾ
വർക്കല: മത്സ്യബന്ധനത്തിനിടെ കൂറ്റൻ തിരമാലയിൽപെട്ട് വെട്ടൂർ കടലിൽ രണ്ട് വള്ളങ്ങൾ മറിഞ്ഞു. രണ്ട് വള്ളങ്ങളിലുണ്ടായിരുന്ന ആറുപേർക്കും കടലിൽ വീണ് പരിക്കേറ്റു. സാരമായ പരിക്കുകളോടെ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടൂർ ചിലക്കൂർ സ്വദേശികളായ മാഹീൻ (60), ഷാഹിദ് (35), ഇസ്മായിൽ (45) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ താഴെവെട്ടൂർ ഭാഗത്തെകടലിലാണ് അപകടം നടന്നത്. ചിലക്കൂർ കടപ്പുറത്തുനിന്ന് മീൻപിടിക്കാൻ പോയ എൻജിൻ ഘടിപ്പിച്ച ഫൈബർ വള്ളമാണ് ആദ്യം മറിഞ്ഞത്. തൊട്ടുപിറകേ താഴേവെട്ടൂർ കടപ്പുറത്തുനിന്നും കടലിലേക്കുപോയ ഫൈബർ വള്ളവും ആദ്യത്തെ വള്ളം മറിഞ്ഞ ഭാഗത്തുവച്ച് തിരയിലകപ്പെട്ട് മറിഞ്ഞു. തീരത്തുനിന്നും അധികം അകലെയായിരുന്നില്ല രണ്ടപകടങ്ങളും. താരയൊടിയുന്ന ഭാഗത്തുവെച്ചാണ് കൂറ്റൻ തിരയിൽപെട്ട് രണ്ട് വള്ളങ്ങളും മറിഞ്ഞത്.
മത്സ്യത്തൊളിലാളികൾ വള്ളങ്ങളിൽ പിടിച്ചുനിന്നു. സമീപത്ത് കടലിലുണ്ടായിരുന്നവർ വള്ളങ്ങൾ അടുപ്പിച്ച് ഇവരെ തീരത്തെത്തിച്ചു. തുടർന്ന് അപകടത്തിൽപെട്ട വള്ളങ്ങൾ കെട്ടിവലിച്ച് തീരത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.