വാമനപുരം: നെല്ലനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വിഭാവനംചെയ്യുന്ന പുതിയ ജലശുദ്ധീകരണ ശാലക്കുള്ള ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് അനുമതി നൽകിയെങ്കിലും സ്ഥലം സംബന്ധിച്ച് കേസ് നിലവിലുള്ളതിനാൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജല അതോറിറ്റി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. നെല്ലനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മലിനജലമാണ് വിതരണം ചെയ്യുന്നതെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് വിശദീകരണം.
പദ്ധതിയിൽ നിന്നുള്ള വെള്ളം ജല അതോറിറ്റിയുടെ ലാബിൽ പരിശോധിക്കുന്നുണ്ടെന്നും പൈപ്പ് ലൈനുകളിലെ ചോർച്ച യഥാസമയം പരിഹരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ഇടവേളയിൽ ടാങ്കും പൈപ്പ് ലൈനുകളും വൃത്തിയാക്കുന്നുണ്ട്. ജല അതോറിറ്റിക്ക് തിരുവനന്തപുരത്തിന് പുറമേ ആറ്റിങ്ങലിലും പരിശോധന ലാബ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ പരിശോധിക്കാനുള്ള ജലം സസൂഷ്മം നിരീക്ഷിക്കണമെന്നും അധികനേരം സൂക്ഷിച്ചാൽ പരിശോധന ഫലത്തിൽ വ്യത്യാസം വരാൻ സാധ്യതയുള്ളതിനാൽ പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ വെള്ളമെടുക്കാൻ ഉപയോഗിക്കുന്ന ബോട്ടിൽ വിതരണം ചെയ്യാറുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. തേമ്പാമൂട് സഹദേവൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.