അഞ്ചൽ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷനൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ കുത്തേറ്റ് മരിച്ചനിലയിൽ. കേരളപുരം അജയ നിവാസിൽ അജയൻപിള്ളയാണ് (61) മരിച്ചത്. ആയൂർ- അഞ്ചൽ റോഡിൽ ജവഹർ ജങ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി ഒന്നരയോടെയാണ് സംഭവം. കാലിത്തീറ്റ വിതരണം നടത്തിയശേഷം വാഹനം റോഡരികിൽ പാർക്ക് ചെയ്ത് ഡ്രൈവർ ഉറങ്ങുകയായിരുന്നെന്നാണ് വിവരം. ബൈക്കിലെത്തിയ മൂവർ സംഘമാണ് സംഭവത്തിന് പിന്നിലെന്നും പണാപഹരണമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും സംശയിക്കുന്നു.
രാത്രിയിൽ റോഡിലുണ്ടായ ബഹളം കേട്ട് ഉണർന്ന സമീപത്തെ വീട്ടുകാർ ലൈറ്റടിച്ച് നോക്കിയപ്പോർ ഒരാൾ ലോറിക്ക് സമീപം കിടക്കുന്നത് കണ്ടു. ഉടൻ പരിസരവാസികളെയും പഞ്ചായത്തംഗത്തിനെയും വിവരമറിയിച്ചു. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അബോധാവസ്ഥയിലായ അജയൻപിള്ളയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.സി.ടി.വി കാമറയിൽനിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിസരവാസികളായ അഞ്ചംഗ സംഘത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ, കൃത്യത്തിന് അൽപം മുമ്പ് സമീപത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ഉപദ്രവിക്കുകയും കൈവശം പണമുണ്ടോയെന്ന് തപ്പിനോക്കിയശേഷം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടെന്നും പറയപ്പെടുന്നു.
ലോറിയുടെ ക്യാബിനുള്ളിലും മുൻ ചക്രങ്ങളിലും രക്തം ഒലിച്ചിറങ്ങിയ നിലയിലാണ്. കാലിലേറ്റ മൂന്ന് മുറിവുകളിൽനിന്ന് രക്തം വാർന്നാണ് മരിച്ചതെന്ന് കരുതുന്നു. പൊലീസ് നായ സംഭവസ്ഥലത്തുനിന്ന് മണം പിടിച്ചശേഷം നൂറ് മീറ്ററോളം അകലെ ആയൂർ ഭാഗത്തേക്ക് പോയശേഷം ക്രിസ്ത്യൻ പള്ളിയുടെ പ്രവേശന കവാടത്തിനരികെയെത്തി തിരികെ പോന്നു.പൊലീസ് നടത്തിയ തിരച്ചിലിൽ റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന് രണ്ട് കാക്കി ഷർട്ടുകൾ കണ്ടെടുത്തു.
ഒരു വർഷത്തോളമായി അജയൻപിള്ള കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ ഇൗ വാഹനത്തിലെ ജീവനക്കാരനായിരുന്നു. കാലിത്തീറ്റ വിതരണത്തിനാണ് വാഹനം ഉപയോഗിച്ചിരുന്നതെന്നും 75000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും വാഹനയുടമ പറഞ്ഞു. വാഹനത്തിെൻറ കാബിനിൽനിന്ന് 65,000 രൂപ, താക്കോൽ, മൊബൈൽ ഫോൺ എന്നിവ പൊലീസ് കണ്ടെടുത്തു.
വിരലടയാള വിദഗ്ധ വിനിത വേണുഗോപാൽ, സയൻറിഫിക് വിദഗ്ധരായ എസ്. സുജ, ആർ. ശ്രീപ്രിയ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവെടുത്തു. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുമായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷ്കുമാർ, ചടയമംഗലം ഇൻസ്പെക്ടർ പ്രദീപ്കുമാർ, എസ്.ഐ ശരലാൽ, ക്രൈം എസ്.ഐ എ.എൽ. പ്രിയ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക വിവരശേഖരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.