തിരുവനന്തപുരം: ഡൽഹിയിലും കേരളത്തിലുമെല്ലാം ബി.ജെ.പി പൂജ്യം സീറ്റിൽ ഒതുങ്ങുമെന്നും ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. ബി.ജെ.പി സർക്കാറിന്റെ കിരാതഭരണത്തിനെതിരെ ആം ആദ്മി പാർട്ടി നേതൃത്വം നൽകുന്ന ബഹുജന പ്രക്ഷോഭവും പൊതുസമ്മേളനവും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ പാർക്കിൽ നടന്ന സമ്മേളനത്തിൽ ആം ആദ്മി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, രമേശ് ചെന്നിത്തല, ടി. എബ്രഹാം, സി.പി. ജോൺ, എം. വിൻസന്റ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ നടന്ന തിരുവനന്തപുരം നിയോജകമണ്ഡലം െതരഞ്ഞെടുപ്പ് കൺവെൻഷനിലും തരൂർ പങ്കെടുത്തു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് കൗസ്തുഭം ഓഡിറ്റോറിയത്തിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലം സമ്മേളനത്തിലും സ്ഥാനാർഥി പങ്കെടുത്തു.
തിരുവനന്തപുരം: ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കവി ഒ.എൻ.വി. കുറുപ്പിന്റെ വസതിയിലെത്തി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നിസ്തുല സംഭാവനകൾ നൽകിയ വിപ്ലവകവിയുടെ ഓർമകളിൽ കവിയുടെ ഭാര്യ സരോജിനി അമ്മ പന്ന്യനെ സ്വീകരിച്ചു. മഹാകവിയുമായുള്ള ബന്ധം പന്ന്യൻ അനുസ്മരിച്ചു.
പന്ന്യൻ രവീന്ദ്രൻ ഒ.എൻ.വിയുടെ വസതിയിൽ,
തുടർന്ന് ഇ.എം.എസിന്റെ വസതിയിലെത്തിയ പന്ന്യൻ മകൾ ഇ.എം. രാധയുമായും മരുമകൻ ഗുപ്തനുമായും ഓർമകൾ പങ്കുെവച്ചു. കവി പുതുശ്ശേരി രാമചന്ദ്രന്റെ വസതിയിലും സ്ഥാനാർഥി എത്തി. പുതുശ്ശേരിയുടെ മകൾ ഗീതയും മരുമകൻ ഡോ. കെ.എസ്. രവികുമാറും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്. കുമാരന്റെ വസതിയിലെത്തി ഭാര്യ ശാന്താംബികദേവിയെ സന്ദർശിച്ചു. മന്ത്രി ജി.ആർ. അനിലും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം േലാ അക്കാദമി േലാ കോളജും സന്ദർശിച്ചു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ചിത്തിര തിരുനാൾ പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും വൈകീട്ട് ഇഫ്താർ സംഗമത്തിലും പന്ന്യൻ പങ്കെടുത്തു.
തിരുവനന്തപുരം: മൂന്നുവര്‍ഷം മുമ്പ് ജൽ ജീവൻ മിഷൻ വഴി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇന്നും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന് ലഭ്യമാക്കിയില്ലെന്ന് എന്‍.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാര്‍ മാച്ചിങ് ഗ്രാൻറ് ഇനിയും അനുവദിക്കാത്തതാണ് പ്രശ്നമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ സന്ദർശനം നടത്തുന്ന എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ
പൊഴിയൂര്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു. 15 വര്‍ഷം ഉറങ്ങിയവരൊക്കെ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണെന്നും എന്തുവന്നാലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.