കാട്ടാക്കട കോഓപറേറ്റിവ് സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ്

കാട്ടാക്കട: കാട്ടാക്കട കോഓപറേറ്റിവ് സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ്. സ്ഥാപനത്തിന്‍റെ പേരിനോട് സാദൃശ്യമുള്ള, കാട്ടാക്കട മൾട്ടിപർപസ് കോഓപറേറ്റിവ് സൊസൈറ്റിയെന്ന വ്യാജ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ നിരവധി പേര്‍ക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി വിവരം.

ഇതിനകം നിരവധിപേർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആര്യങ്കോടിലെ മുന്‍ പഞ്ചായത്തംഗമാണ് സ്ഥാപനം തുടങ്ങിയത്.തട്ടിപ്പിനിരയായവർ അഴിമതി നിരോധന ബ്യൂറോ കോഓപറേറ്റിവ് ഓംബുഡ്സ്മാനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

ജോലി, ഉയര്‍ന്ന പലിശ എന്നിവ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ചാണ് പ്രധാന തട്ടിപ്പുകൾ നടത്തിയത്. ദിവസ വായ്പയുടെ പേരിലും നിക്ഷേപം സ്വീകരിച്ച് പണം നഷ്ടപ്പെട്ടവരും നിരവധി പേരുണ്ട്.

നാല് കേന്ദ്രങ്ങളിലാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നത്. നിക്ഷേപകര്‍ അന്വേഷണം തുടങ്ങിയതോടെ സൊസൈറ്റിയെ കാട്ടാക്കടയിൽ പല ഭാഗത്തായി മാറ്റിമാറ്റി പ്രവർത്തിപ്പിച്ചു. അവസാനമായി കാട്ടാക്കട ക്രിസ്ത്യൻ കോളജിന് സമീപമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ഇപ്പോൾ ഇതും പൂട്ടിയനിലയിലാണ്. ആറു വർഷമായി നിക്ഷേപകർ പരാതികളുമായി പൊലീസ് സ്റ്റേഷനും അഴിമതി നിരോധന ഡയറക്ടറേറ്റും കയറിയിറങ്ങുകയാണ്. സംഘം നടത്തിപ്പുകാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.

തുക നൽകാമെന്ന് സ്റ്റേഷനിൽ എഴുതി വെച്ചിട്ട് പോയെങ്കിലും ഇപ്പോൾ ഒന്നിനും തീരുമാനമായിട്ടില്ല.കല്ലയം താരകം ഓയിൽകുന്ന് വീട്ടിൽ റിജു ജെ.എസ്, കല്ലയം അജിത് ഭവനിൽ രാജീവ്, അജിത് ഭവനിൽ രാജേഷ് എസ്, കല്ലയം സ്വദേശിയായ ജസ്റ്റിൻ തുടങ്ങി നിരവധി പേരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ പരാതി നൽകിയത്. പരാതി നൽകുന്നവരെ ആദ്യകാലത്ത് സംഘം പണം നല്‍കി ഒതുക്കുമായിരുന്നു. ഇതിനാലാണ് ഇത്രയും കാലം തട്ടിപ്പ് പുറം ലോകമറിയാതെ പോയത്.

Tags:    
News Summary - Fraudulent activity in the name of Kattakada Cooperative Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.